പത്തനംതിട്ട : മലയോര മേഖലയായ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്പൂരിന് സമീപം കുറുക്കന്റെ ആക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് ആറുപേർക്ക് കടിയേറ്റത്. ഊട്ടുകുളം നേടുംപാല മേഖലകളിലായി ഇന്നലെ രാവിലെ 6.30നും എട്ടിനും ഇടയിലായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ഊട്ടുകുളം സ്വദേശി വാറോലിക്കൽ യൂസഫ് റാവുത്തർ (72) , കുളത്തുങ്കൽ സൈനബ് (58), ഇഞ്ചാനിക്കുഴിയിൽ രാജ (58), പാലാംകുന്നിൽ ബേബിപൗലോസ് (67), നെടുപാല പൊന്നമ്മ തങ്കപ്പൻ (56), കിടാരക്കുഴി റോഡിൽവയലുങ്കൽ ചെല്ലമ്മ (78) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. കാലുകളിൽ പരിക്കേറ്റ ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും, റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറിയാറ്റിൽ ദിലീപ്, തെങ്ങണാ പറമ്പിൽ പ്രകാശ് എന്നിവരുടെ വളർത്തു നായയ്ക്കും , പശുവിനും കടിയേറ്റിട്ടുണ്ട്. മേഖലയിൽ ആർ.ആർ.ടി.യും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മലമ്പാറയ്ക്ക് സമീപം കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
വനമേഖലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കാട്ടുപന്നി ശല്യം രൂക്ഷമാണെങ്കിലും ആദ്യമായാണ് ആളുകൾക്ക് നേരെ കുറുക്കന്റെ ആക്രമണമുണ്ടാകുന്നത്. ഇ്ഞ്ചാനിക്കാട്, സർപ്പക്കാവ്, ഊട്ടുകുഴം, നെടുമ്പാല, കിടാരക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ ഇരുട്ടായാൽ കുറുക്കന്റെയും കുറുനരിയുടെയും കൂട്ടത്തോടെയുള്ള വരവ് പതിവാണ്. ഒപ്പം ഉച്ചത്തിൽ മിനിട്ടുകളോളം നീണ്ടുനിൽക്കുന്ന ഓരിയിടലും ഉണ്ട്. ടോർച്ചിന്റെയോ വാഹനങ്ങളുടെയോ ശബ്ദം നിലച്ചാൽ ഓരിയിടൽ നിലയ്ക്കുമെന്നും ആളുകൾ പറയുന്നു. പ്രദേശവാസികൾക്ക് കടിയേറ്റ വാർത്തയ്ക്ക് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |