കൊച്ചി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ ക്യാമറകൾക്ക് ഒരുവയസ് തികയുമ്പോൾ ഒമ്പത് മാസംകൊണ്ട് പിഴയായി സർക്കാരിന് ലഭിച്ചത് 59,46,18,500 രൂപ. 2023 ജൂൺ മൂന്ന് മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. ഇക്കാലയളവിലെ 50 ലക്ഷത്തിലേറെ നിയമലംഘനങ്ങൾ കണ്ടെത്തി. 300 കോടിയിലേറെ രൂപയ്ക്കുള്ള നോട്ടീസ് അയച്ചെന്നും സംസ്ഥാന അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഓഫീസ് വ്യക്തമാക്കുന്നു. 675 എ.ഐ ക്യാമറകളിലെ കണക്കുകളാണിത്.
തലസ്ഥാന ജില്ലയാണ് പിഴയൊടുക്കിയതിൽ മുമ്പിൽ - 7,19,48,000 രൂപ. 2,19,78,000 രൂപ അടച്ച വയനാടാണ് ഏറ്റവും പിന്നിൽ. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പിഴത്തുക അഞ്ച് കോടി കടന്നു.
ക്യാമറക്ക് കോടികൾ
ജി.എസ്.ടി ഉൾപ്പെടെ 10,81,870 മുതൽ 11,16,215 രൂപ വരെയാണ് ഒരിടത്ത് എ.ഐ ക്യാമറ സ്ഥാപിക്കുന്നതിന് ചെലവായത്. ക്യാമറകളും ഫീൽഡ് പ്രൊസസിംഗ് യൂണിറ്റ്, സോളാർ പവർ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ, അഞ്ചുവർഷത്തെ വാർഷിക മെയിന്റനൻസ് കോസ്റ്റ് എന്നിവയെല്ലാം ചേർന്ന് 675 എ.ഐ സംവിധാനങ്ങൾ അടക്കം 726 എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളുടെ തുക 85,25,26,885 കോടി രൂപ. (മറ്റ് ചെലവുകൾ കൂടി കണക്കാക്കുമ്പോൾ തുക ഇരട്ടിയിലേറെയാകുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു). എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങളുള്ളത്.
പിഴയിനത്തിൽ 2024 മാർച്ച് 31 വരെ ലഭിച്ച തുക- 59,46,18,500
പിഴ ജില്ല തിരിച്ച്
(ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ക്യാമറയുടെ എണ്ണം ബ്രായ്ക്കറ്റിൽ)
തിരുവനന്തപുരം - 7,19,48,000 (82)
കൊല്ലം- 4,78,35,000 (50)
പത്തനംതിട്ട - 3,49,81,250 (43)
ആലപ്പുഴ- 3,40,88,500 (40)
കോട്ടയം- 3,25,36,000 (42)
ഇടുക്കി - 2,34,00,500 (37)
എറണാകുളം- 5,26,74,500 (60)
തൃശൂർ - 4,95,04,500 (45)
പാലക്കാട് - 3,43,13,750 (43)
മലപ്പുറം - 6,34,47,500 (48)
കോഴിക്കോട് - 5,69,54,500 (60)
വയനാട് - 2,19,78,000 (26)
കണ്ണൂർ - 4,01,81,000 (47)
കാസർകോട് - 3,07,75,500 (45)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |