തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന് സർക്കാർ നൽകാനുള്ള 1200 കോടിരൂപ വിഴിഞ്ഞം തുറമുഖ കമ്പനി ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാനും അതിന് സർക്കാർ ഗ്യാരന്റി നൽകാനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സെപ്തംബറിൽ തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങാനിരിക്കെ ശേഷിച്ച പ്രവൃത്തികൾ അതിവേഗം തീർക്കണമെങ്കിൽ സർക്കാർ നൽകാനുള്ള തുക ഉടൻ നൽകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.
വായ്പയ്ക്കായി കേന്ദ്രസർക്കാരിനെയും ഹഡ്കോയേയും സമീപിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.കേന്ദ്രസർക്കാരിന്റെ കാപ്പക്സ് വായ്പ കിട്ടിയിരുന്നെങ്കിൽ പലിശ അടക്കേണ്ടിവരില്ലായിരുന്നു.എന്നാൽ മുൻവർഷങ്ങളിൽ കിട്ടിയ വായ്പയുടെ ചെലവാക്കൽ റിപ്പോർട്ട് നൽകിയില്ലെന്ന് പറഞ്ഞ് അവസാന നിമിഷം കേന്ദ്രസർക്കാർ വായ്പ നിഷേധിക്കുകയായിരുന്നു.പിന്നീട് ഹഡ്കോയെ സമീപിച്ചെങ്കിലും വായ്പ തിരിച്ചടവിനുള്ള തുക ഓരോ വർഷവും സർക്കാർ ബഡ്ജറ്റിലുൾപ്പെടുത്തണമെന്ന് ഉപാധിസവച്ചു. അത് സ്വീകാര്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ ഇതുവരെ.വേറെ വഴികളില്ലാതായ സാഹചര്യത്തിലാണ് സർക്കാർ ഗ്യാരന്റിയിൽ വായ്പ തരപ്പെടുത്താനുള്ള നീക്കം.
തുറമുഖനിർമാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാണ് നടത്തിപ്പ് സർക്കാരിന് കിട്ടുക. ഹഡ്‌കോയിൽ നിന്ന് വായ്പയെടുത്താൽ 15 വർഷം കഴിഞ്ഞ് തിരിച്ചടവ് നടത്തിയാൽ മതിയെന്ന് ധാരണയായിട്ടുണ്ട്.അതുവരെ പലിശ മാത്രം നൽകിയാൽ മതിയാകും.വായ്പയുടെ പലിശനിരക്ക് തീരുമാനിച്ചിട്ടില്ല.ബ്രേക്ക് വാട്ടർ നിർമ്മാണത്തിനും ഗ്യാപ്പ് വയബിലിറ്റി ഫണ്ടിനത്തിലുമായി 1200 കോടിരൂപ സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിന് നൽകണം.കരാർപ്രകാരം 2900കോടിയാണ് അദാനി ഗ്രൂപ്പ് ചെലവാക്കേണ്ടത്.എന്നാൽ, ഇതുവരെ 4000ഹകോടിരൂപ പദ്ധതിക്കായി അദാനിഗ്രൂപ്പ് വിനിയോഗിച്ചു കഴിഞ്ഞു.ക്രെയിൻ,കല്ല്,നിർമ്മാണക്കരാർ തുടങ്ങിയ വകയിൽ പല ഏജൻസികൾക്കും അദാനി ഗ്രൂപ്പ് തുക നൽകാനുണ്ട്.ക്രെയിനുകൾക്കു മാത്രം 1600 കോടിയാണ് അദാനി ഗ്രൂപ്പ് ചെലവഴിച്ചത്.
തുറമുഖത്ത് കൂടുതൽ യന്ത്രസംവിധാനങ്ങളും ആധുനിക അടിസ്ഥാനസൗകര്യങ്ങളും ഒരുക്കേണ്ട ഘട്ടമാണിപ്പോൾ. രണ്ടുഘട്ടമായി 700 കോടി മാത്രമാണ് സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയത്. തുറമുഖത്തിന്റെ അനുബന്ധവികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനും മറ്റുമായി 350 കോടിയോളം വേറെയും നൽകാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |