ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വർഷം വിരമിക്കുമെന്ന് ആവർത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കേജ്‌രിവാൾ. അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോദി ആഗ്രഹിക്കുന്നത്. എന്നാൽ ബി ജെ പിയിലെ മറ്റ് അംഗങ്ങൾക്ക് ഇതിൽ എതിർപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് കേജ്‌രിവാൾ.
'അമിത് ഷായും മറ്റ് പലരും പറഞ്ഞിരുന്നു മോദി വിരമിക്കില്ലെന്ന്. എന്നാൽ വിരമിക്കരുതെന്ന് പ്രധാനമന്ത്രിയോടുള്ള അവരുടെ അഭ്യർത്ഥനയായിരുന്നു അത്. ഇക്കാര്യം മോദി സ്ഥിരീകരിച്ചിട്ടില്ല. ഞാൻ വിരമിക്കില്ലെന്നും ഈ നിയമം എനിക്ക് ബാധകമല്ലെന്നും മോദിജി പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കും. മറ്റ് നേതാക്കൾ ആവർത്തിച്ച് പറഞ്ഞിട്ടും, മോദി ഒരക്ഷരം മിണ്ടാത്തതിനർത്ഥം അടുത്ത വർഷം വിരമിക്കും എന്നാണ്. വളരെ വൃത്തികെട്ട ഒരു പിന്തുടർച്ചാവകാശ പോരാട്ടമാണ് ബിജെപിക്കുള്ളിൽ നടക്കുന്നത്. അമിത് ഷായെ പ്രധാനമന്ത്രിയാകണമെന്നാണ് മോദി ആഗ്രഹിക്കുന്നത്. ബിജെപിയിലെ ബാക്കിയുള്ളവർക്ക് ഇത് സ്വീകാര്യമല്ല,'- അദ്ദേഹം പറഞ്ഞു.
രാജ്യം ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്നും കേജ്‌രിവാൾ ആവർത്തിച്ചു. 'രാജ്യം വളരെ ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആദ്യം പതുക്കെ, ഇപ്പോൾ വളരെ വേഗത്തിൽ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ്. മോദി സർക്കാർ ആദ്യം ഹേമന്ത് സോറനെയും (ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി) പിന്നെ എന്നെയും അറസ്റ്റ് ചെയ്തു.
കേജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കിയാൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്ന സന്ദേശമാണ് എന്നെ അറസ്റ്റുചെയ്തതിലൂടെ അവർ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നത്. അതിനാൽ അവരെ പേടിക്കണം. ഇത് ഏകാധിപത്യത്തിന്റെ അടയാളങ്ങളാണ്. ഒരു തരത്തിൽ ഇത് സ്വാതന്ത്ര്യ സമരം പോലെയാണ്. ഇന്ന് എന്നെ പ്രചോദിപ്പിക്കുന്ന പലരും അന്ന് ദീർഘകാലം ജയിലിൽ കഴിഞ്ഞവരാണ്.
ഞാൻ അഴിമതിക്കാരനായതുകൊണ്ടും, മനീഷ് സിസോദിയ തെറ്റ് ചെയ്തതുകൊണ്ടുമല്ല ജയിലിലായത്. രാജ്യത്തെ രക്ഷിക്കാനാണ് ഞാൻ ജയിലിൽ പോകുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ആളുകൾ ദീർഘകാലം ജയിലിൽ കഴിഞ്ഞതുപോലെ, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഞങ്ങൾ ജയിലിലേക്ക് പോകുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ ഒരുക്കമാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ആ സമരത്തിന്റെ ഭാഗമാണിത്,'- അദ്ദേഹം വ്യക്തമാക്കി.
മോദിയുടെ അടുത്ത ലക്ഷ്യം പിണറായിയും മമത ബാനർജിയുമാണെന്നും കേജ്‌രിവാൾ ആരോപിച്ചു. താനൊരിക്കലും മുഖ്യമന്ത്രി കസേരയോ പദവിയോ മോഹിച്ചിട്ടില്ലെന്ന് കേജ്‌രിവാൾ പറയുന്നു. 'ഇന്ന് ഞാൻ രാജിവച്ചാൽ നാളെ മമതാ ബാനർജിയുടെയും പിണറായി വിജയന്റെയും സർക്കാരുകളെ അവർ താഴെയിറക്കും. ബിജെപി എവിടെ തോറ്റാലും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് സർക്കാരിനെ താഴെയിറക്കാം. ഇതിനെതിരെ പോരാട്ടം നടത്തേണ്ടതുണ്ട്. അവർ ജനാധിപത്യത്തെ ജയിലിൽ അടച്ചാൽ ജനാധിപത്യം ജയിലിൽ നിന്ന് തിരിച്ചുവരും,'- കേജ്‌രിവാൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |