കോലഞ്ചേരി: ജൽജീവൻ മിഷൻ പദ്ധതി പുലിവാലായതോടെ തിരുവാണിയൂർ പഞ്ചായത്ത് ചെമ്മനാട് വാർഡിൽ കോക്കരമന പാലാൽപടി റോഡ് തകർന്നു. പൈപ്പിടാനായി താഴ്ത്തിയ ഭാഗത്ത് വേനൽമഴ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെയാണ് റോഡിന്റെ ഒരു ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടത്. സ്കൂൾ തുറക്കുന്നതോടെ ഈ മേഖലയിൽ വലിയ അപകടമാണ് കാത്തിരിക്കുന്നത്. നിരവധി സ്കൂൾ വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് സൈഡ് നൽകിയാൽ കാനയിൽ വീഴുന്ന സ്ഥിതിയാണ്. ഒഴുകിയെത്തിയ ചെളി പലയിടത്തും കൂടി കിടക്കുന്നതിനാൽ ഇരു ചക്ര വാഹനങ്ങൾ തെന്നിമറിയുന്നതും പതിവാണ്. അഞ്ച് വർഷം മുമ്പാണ് റോഡ് ടാറിംഗ് പൂർത്തിയാക്കിയത്. റോഡിന്റെ തുടക്കത്തിൽ ദാമോദർ കമ്പനിയുടെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്റർ ലോക്ക് കട്ട മുഴുവനും ഇളക്കിമാറ്റിയാണ് പൈപ്പ് സ്ഥാപിച്ചത്. ഇവിടെ അറ്റകുറ്റപണികൾ പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെ കാൽനട പോലും അസാദ്ധ്യമായിരിക്കുകയാണ്. ഈ പ്രദേശത്ത് ഇരുവശവും മതിലുള്ളതിനാൽ വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടു. ഇതോടെ മഴ പെയ്താലുണ്ടാകുന്ന വെള്ളപ്പൊക്കത്താൽ റോഡ് വീണ്ടും തകർന്നു കൊണ്ടിരിക്കുകയാണ്. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |