കൊച്ചി: റോഡരികിലെ മരം മുറിക്കെതിരെ ചട്ടങ്ങൾ പാലിക്കാൻ ആവശ്യമായ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത് രണ്ട് ദിവസം മുമ്പ്. എന്നാൽ തങ്ങൾക്ക് തണലേകിയിരുന്ന ഫുട്പാത്തിലെ ചെറുമരം അർദ്ധരാത്രി വെട്ടിനശിപ്പിച്ച് ശിഖരങ്ങൾ അടക്കം മിനിലോറിയിൽ കയറ്റി കൊണ്ടുപോയ സംഘത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം ഓട്ടോറിക്ഷഡ്രൈവർമാർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് അടയിരിക്കാൻ തുടങ്ങിയിട്ട് ഒന്നരമാസമായെന്ന് ആക്ഷേപം.
തങ്ങൾ വെള്ളവും വളവും നൽകി പരിപാലിച്ച മരം വെട്ടിനശിപ്പിച്ചതിൽ 14 ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സങ്കടം കാണാൻ പാലാരിവട്ടം പൊലീസിന് സമയമില്ല.
റിനൈ മെഡിസിറ്റിക്ക് സമീപം പാലാരിവട്ടത്തെ എസ്.ബി.ഐയ്ക്ക് മുന്നിലെ മനോഹരമായ ഫുട്പാത്തിലുണ്ടായിരുന്ന ഇലഞ്ഞിമരം ഏപ്രിൽ 17ന് രാത്രിയാണ് വാഹനത്തിലെത്തിയ മൂന്നംഗം സംഘം വെട്ടിക്കൊണ്ടുപോയത്. സമീപത്തെ സ്ഥാപനങ്ങളിലെല്ലാം ക്യാമറകളുണ്ട്. വേണമെന്ന് വച്ചാൽ നിഷ്പ്രയാസം വാഹനത്തെയും സംഘത്തെയും തിരിച്ചറിയാം. പക്ഷേ 18ന് നൽകിയ പരാതിയിൽ ഇന്നലെ വരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പറയുന്നു.
ആദ്യം ഇവർ പരാതിയുമായി ഇടപ്പള്ളിയിലെ വനംവകുപ്പ് ഓഫീസിലാണ് എത്തിയത്. അവരുടെ നിർദേശ പ്രകാരമാണ് പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വീണ്ടും പരാതി നൽകി.
നഗരത്തിലെ ഫുട്പാത്തുകൾ കൊച്ചി മെട്രോയും കൊച്ചി സ്മാർട്ട് മിഷനും നവീകരിച്ച് സൗന്ദര്യവത്കരിച്ച് വിളക്കുകാലുകളും ബാരിക്കേഡുകളും സ്ഥാപിച്ച് ചെറുമരങ്ങളും നട്ട് കൊച്ചി കോർപ്പറേഷന് കൈമാറിയതാണ്. ഇനി പരിപാലനം കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്.
3 മരങ്ങൾ വെട്ടി
പാലാരിവട്ടത്തെ ഇലഞ്ഞിമരം വെട്ടിയതിന് പിന്നാലെ ഒരാഴ്ചയ്ക്ക് ശേഷം സമീപത്തെ മറ്റൊരു മരവും സമാനരീതിയിൽ വെട്ടി നശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷന് തൊട്ടുചേർന്ന ഫുട്പാത്തിലെ കണിക്കൊന്നമരത്തിന്റെ ശിഖരങ്ങൾ ഒന്നൊഴിയാതെവെട്ടി. മൂന്ന് സംഭവങ്ങളും പാലാരിവട്ടം സ്റ്റേഷൻ അതിർത്തിയിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇടപ്പള്ളി ടോളിലെ ഫുട്പാത്തിലും ചെറുപൂമരങ്ങൾ നശിപ്പിച്ചതിൽ രണ്ട് പേർക്കെതിരെ കേസെടുത്തിരുന്നു. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലുള്ള മരങ്ങൾ നശിപ്പിക്കാനാണ് മുമ്പൊക്കെ ശ്രമങ്ങൾ ഉണ്ടായിട്ടുള്ളത്. പക്ഷേ അടുത്തിടെയുണ്ടായ സംഭവങ്ങളിൽ അത്തരം സാദ്ധ്യതകളില്ല.
പാലാരിവട്ടത്തെ മരംവെട്ടിയ സംഭവം അന്വേഷിക്കുന്നുണ്ട്. വേണ്ട നടപടികളെടുക്കും.
വി.രവികുമാർ, സബ് ഇൻസ്പെക്ടർ, എസ്.എച്ച്.ഒ. ഇൻചാർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |