കൊച്ചി: അമ്മയേയും അച്ഛനേയും കാണാതെ കരഞ്ഞു നിലവിളിക്കുന്നവർ...അവരുടെ പിന്നാലെ ഓടുന്നവർ...പുത്തനുടുപ്പും ബാഗുമെല്ലാം മതിയാവോളം നോക്കി ചിരിതൂകുന്നവർ...കൊച്ചരിപ്പല്ലുകാട്ടി നാണത്തോടെ അടുത്തിരിക്കുന്നവരോട് മിണ്ടുന്നവർ... സ്‌കൂൾ പ്രവേശനത്തിന്റെ ആദ്യദിനം മനോഹരകാഴ്ചകൾ കൊണ്ട് സമ്പന്നമായിരുന്നു എറണാകുളം എളമക്കര ഗവ. ഹൈസ്‌കൂളിലെ പ്രവേശനോത്സവം. വർണ്ണക്കടലാസുകൾകൊണ്ടുള്ള അലങ്കാരവും കാർട്ടൂൺ ചിത്രങ്ങളുമെല്ലാം നിറഞ്ഞ ക്ലാസ് മുറികൾ കണ്ടപ്പോൾ കുരുന്നുമുഖങ്ങളിൽ കൗതുകം.
ആദ്യം ദിനംതന്നെ ഏറെപ്പേരും പുത്തൻ യൂണിഫോമിലാണ് സ്‌കൂളിലെത്തിയത്. ചിണുങ്ങിയാണ് അകത്തേയ്ക്ക് കയറിയതെങ്കിലും സമ്മാനങ്ങളും മിഠായികളും കിട്ടിയതോടെ ചിരിവിടർന്നു. പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനമായി പഠനോപകരണങ്ങൾ വിതരണം ചെയ്തപ്പോഴുമുണ്ടായിരുന്നു ചിരിപടർത്തും രംഗങ്ങൾ. ഇതെന്റെ ബാഗല്ലെന്നു ചിലർ...എനിക്ക് വേറെ ബാഗുണ്ടെന്ന് മറ്റു ചിലർ. ഇതെല്ലാം കേട്ട മുഖ്യമന്ത്രിയാകട്ടെ അവരുടെ കവിളുകളിൽ സ്‌നേഹത്തോടെ തലോടി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, വ്യവസായ മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നുകളെ സ്വീകരിച്ചത്. വർണ്ണക്കടലാസുകളിൽ പൂമ്പാറ്റകളും പൂക്കളുമെല്ലാം തുന്നിച്ചേർത്ത തൊപ്പികൾ മന്ത്രിമാർ കുട്ടികളെ അണിയിച്ചു. പൊലീസിനൊപ്പം സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങളും എൻ.എസ്.എസ് വോളന്റിയേഴ്സും തിരക്ക് നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |