കൊല്ലം: കളിചിരികളുമായി പൂമ്പാറ്റകളെ പോലെ കുട്ടികൾ ഇന്നലെ സ്‌കൂളിലെത്തി. ജില്ലയിൽ 945 സ്‌കൂളുകളിലായി എൽ.കെ.ജി മുതൽ പ്ലസ്ടുവരെ രണ്ടരലക്ഷം വിദ്യാർത്ഥികളാണ് എത്തിയത്.
മഴ മാറി നിന്നത്തോടെ ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷത്തിലായി.
ആദ്യമായി സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ അദ്ധ്യാപകരും സ്‌കൂൾ പി.ടി.എയും വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. 25000ത്തിനടുത്ത് കുട്ടികളാണ് ജില്ലയിൽ ഒന്നാം ക്ലാസിൽ എത്തിയത്. കുട്ടികളിൽ ചിലർ കരഞ്ഞെങ്കിലും അദ്ധ്യാപകർ മിഠായിയും പാട്ടുകളുമൊക്കെയായി അവരെ കൈയിലെടുത്തു.
ഇത്തവണ പ്ലാസ്റ്റിക് ഒഴിവാക്കി ഹരിതാഭമായിട്ടായിരുന്നു പ്രവേശനോത്സവം. അക്ഷരങ്ങൾ പതിച്ചതും ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ അണിഞ്ഞ തൊപ്പികളും നൽകിയാണ് ചില സ്‌കൂളുകൾ കുട്ടികളെ സ്വീകരിച്ചത്. കുട്ടികൾക്ക് മധുരവും ബലൂണുകളും നൽകാൻ അദ്ധ്യാപകർക്ക് പുറമേ വിദ്യാർത്ഥി സംഘടനകളും മത്സരിച്ചു.
സമകാലിക ജീവിതം ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ പുസ്തങ്ങളാണ് ഈ അദ്ധ്യയന വർഷത്തെ പ്രത്യേകത. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളാണ് പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയത്. ഇന്നലെ ഒരു മണിക്കൂർ മാത്രമാണ് ക്ലാസുകൾ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |