സിംഗപ്പൂർ: പുറത്തേക്ക് തള്ളി നിൽക്കുന്ന കണ്ണുകളും ഭയപ്പെടുത്തുന്ന രൂപവുമുള്ള ഈ ജീവി ഏതാണെന്ന് മനസിലായോ. ലോംഗ്‌നോസ്ഡ് സ്റ്റാർഗേസർ ഇനത്തിലെ വിചിത്ര മത്സ്യമാണിത്. അടുത്തിടെ സിംഗപ്പൂരിലെ ഒരു കടൽത്തീരത്ത് നിന്ന് പകർത്തിയ ലോംഗ്‌നോസ്ഡ് സ്റ്റാർഗേസറിന്റെ ചിത്രമാണിത്. മത്സ്യത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. 5.33 കോടി പേർ വീഡിയോ കണ്ടു. 12 ലക്ഷം പേർ ലൈക്കും ചെയ്തു. തല പുറത്ത് കാണുംവിധം മണ്ണിനടിയിൽ മറഞ്ഞിരിക്കുന്നതാണ് ഇവയുടെ രീതി. കണ്ണ് തലയ്ക്ക് മുകളിലാണ്. ആകാശത്തേക്ക് തുറിച്ചു നോക്കുന്ന പോലെയാണ് ഇവയുടെ കിടപ്പ്. എന്നാൽ ശരിക്കും ഇരയെ അകത്താക്കാനുള്ള ഒരു വിദ്യയാണിത്. സ്റ്റോൺ ഫിഷ്, സ്കോർപിയൻ ഫിഷ് തുടങ്ങിയവയെ പോലെ വിഷാംശമുള്ള മുള്ള് ഉണ്ടെന്നതിനാൽ മനുഷ്യർ ഇവയുടെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പസഫിക്, അറ്റ്‌ലാൻഡിക്, ഇന്ത്യൻ സമുദ്രങ്ങളിലായി 50ലേറെ സ്പീഷീസ് സ്റ്റാർഗേസർ മത്സ്യങ്ങളുണ്ട്. കണ്ണുകൾ മാത്രം പുറത്തുകാണുന്ന നിലയിൽ ശരീരം പൂർണമായും മണ്ണിനടിയിൽ ഒളിപ്പിച്ചാണ് ഇവ ജീവിക്കുന്നത്. മണ്ണുമായി സാമ്യമുള്ള നിറമായതിനാൽ ചില അവസരങ്ങളിൽ ഇവയെ തിരിച്ചറിയുന്നതും ബുദ്ധിമുട്ടാണ്. ചില അവസരങ്ങളിൽ പാറക്കല്ലുകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |