തിരുവനന്തപുരം: ചരിത്ര വിജയത്തിന് പിന്നാലെ ഇന്ന് തൃശൂരിലേക്ക് പോകാനൊരുങ്ങി നിയുക്ത എം പി സുരേഷ് ഗോപി. വൈകിട്ട് മൂന്നരയോടെ മണികണ്ഠനാലിന്റെ മുന്നിൽ ആരതി, നാളികേരം സമർപ്പിച്ച് അവിടെ നിന്ന് റോഡ് ഷോ തുടങ്ങണമെന്നാണ് പാർട്ടിയുടെ തീരുമാനമെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനെയോ എൽ ഡി എഫ് സ്ഥാനാർത്ഥി സുനിൽ കുമാറിനെയോ അവരുടെ പാർട്ടിക്കാർ ചതിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നിഷ്പക്ഷ വോട്ടുകളാണ് തനിക്ക് ലഭിച്ചതെന്നും ഇത്തവണ ജയിപ്പിക്കാൻ തൃശൂരുകാർ മടികാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസരം കിട്ടിയാൽ ഏത് വകുപ്പിന്റെ മന്ത്രിയാകാനാണ് ആഗ്രഹം എന്ന അവതാരകന്റെ ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. 'ഞാൻ ആത്മാർത്ഥമായി പറഞ്ഞോട്ടെ, എനിക്ക് ഒരു പത്ത് വകുപ്പുകളിലെങ്കിലും സ്വാധീനം ചെലുത്താൻ കഴിയണം. ക്യാബിനറ്റിലോ സ്‌റ്റേറ്റ് മന്ത്രി പദത്തിലോ ഇല്ലാത്ത ഒരു എക്സ്‌ടേണൽ പാർട്ടിക്കിളായി എന്നെ നിർത്തിയാൽ, വളരെ ശക്തമായ സ്വാധീനം ചെലുത്തി, പത്ത് വകുപ്പുകളുടെയെങ്കിലും പ്രവർത്തനം എനിക്ക് കേരളത്തിൽ ചെയ്യിക്കണം.
ഞാൻ കേരളത്തിലെ പ്രശ്നങ്ങൾ മനസിലാക്കിയതിന്റെ പശ്ചാത്തലത്തിൽ പത്ത് വകുപ്പ് വേണം. അങ്ങനെ സാദ്ധ്യമാകില്ലല്ലോ. അപ്പോൾ എനിക്ക് ആ പത്ത് വകുപ്പ് മന്ത്രിമാരെ, ചൊൽപ്പടിക്ക് എന്നുപറയുന്നത് രാഷ്ട്രീയത്തിൽ ശരിയായിരിക്കാം, പക്ഷേ ജനാധിപത്യത്തിൽ ശരിയല്ലെന്നെനിക്ക് എന്റെ ഗുരുക്കന്മാർ പിന്നീട് പറഞ്ഞു തന്നു. അതുകൊണ്ട് അത് ഞാൻ തിരുത്തുന്നു.
പക്ഷേ ശക്തമായ സ്വാധീനം ചെലുത്തി അവരെക്കൊണ്ട് ചെയ്യിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു എക്സ്‌ടേണൽ പാർട്ടിക്കിളായി നിർത്തുന്ന പദവി തന്നാൽ അതായിരിക്കും ഏറ്റവും വലിയ അനുഗ്രഹം.'- സുരേഷ് ഗോപി പറഞ്ഞു.
കേരള രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുതിയ മാനം നൽകിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി വിജയിച്ചത്. മുക്കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ മിന്നും വിജയം. 4,12,338 വോട്ടാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ വി എസ് സുനിൽ കുമാറിനേക്കാൾ 74,686 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. സുനിൽ കുമാറിന് 3,37,652 വോട്ടുകളും മുരളീധരന് 3,28,124 വോട്ടുകളുമാണ് ലഭിച്ചത്. എൻ ഡി എ അധികാരത്തിലെത്തിയാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |