മുംബയ്: നീറ്റ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. അട്ടിമറി നടന്നെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി.
ചൊവ്വാഴ്ചയാണ് ഫലം പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 67 പേർക്കാണ് 720ൽ 720 മാർക്കും കിട്ടിയത്. മിക്ക വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഈ റിസൽട്ട്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാർത്ഥികൾ തന്നെ പറയുന്നത്.
മുൻ വർഷങ്ങളിൽ രണ്ടോ മൂന്നോ പേർക്ക് ഒക്കെയായിരുന്നു ഒന്നാം റാങ്ക് കിട്ടിയിരുന്നത്. മാത്രമല്ല ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയ ഒന്നിലധികം പേർക്ക് ഇത്തവണ മുഴുവൻ മാർക്കും ലഭിച്ചിട്ടുണ്ട്. ഇതും സംശയാസ്‌പദമാണെന്ന് പരാതിയിൽ പറയുന്നു.
719, 718 മാർക്ക് ലഭിച്ച നിരവധി പേരുണ്ട്. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കുണ്ട്. അങ്ങനെ വരുമ്പോൾ എങ്ങനെ ഇത്രയും മാർക്കുകൾ ലഭിക്കുമെന്നും ചോദ്യമുയരുന്നു. സംഭവത്തിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തിയിട്ടുണ്ട്.
തെറ്റായ ഉത്തരത്തിന് നൽകിയ അധിക മാർക്കാണ് 46 പേർക്കും ഒന്നാം റാങ്ക് കിട്ടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സമയം തികഞ്ഞില്ലെന്ന പരാതി വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. മുൻകാല സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകിയെന്നും എൻ ടി എ പ്രതികരിച്ചു. നൂറിലധികം പരാതികളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയും പ്രചാരണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |