കണ്ണൂർ: കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും സന്തോഷ് ട്രോഫി ടീം അംഗവുമായിരുന്ന താളാപ്പ് ഓലച്ചേരി തറവാട്ടഗം സലീഷ് വില്ലയിലെ ഒ.കെ. സത്യന് കായികലോകവും നാടും വിട നൽകി. ഇന്നലെ രാവിലെ വൻ ജനാവലിയുടെ സാനിധ്യത്തിൽ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. നിരവധി ആളുകളാണ് സത്യനെ അവസാനമായി ഒരു നോക്ക് കണ്ട് വിട നൽകാനായി തളാപ്പിലെ വീട്ടിലും പയ്യാമ്പലത്തുമായി എത്തിയത്.
ഇന്ത്യൻ ഫുട്ബോളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ വാസ്കോ ഗോവയുടെ സുവർണതാരമായിരുന്നു സത്യൻ. ഫുട്ബോൾ മേഖലയിൽ വാസ്കോ എൻജിൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1950 കളുടെ അവസാനം കണ്ണൂർ ലക്കി സ്റ്റാറിലൂടെയാണ് സത്യൻ കാൽപന്തുകളിയിൽ കളം പിടിക്കുന്നത്. 1966 മുതൽ 1972 വരെയാണ് വാസ്കോ ഗോവയുടെ ജഴ്സി അണിഞ്ഞിരുന്നത്. കൊളംബോ പെന്‍റാങ്കുലർ ടൂർണമെന്‍റിലാണ് കേരളത്തിന്‍റെ നായകനായത്. കേരളം ആദ്യമായി സെമി ഫൈനലിൽ കളിച്ച 1962 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയിൽ മൂന്നാം സ്ഥാനം നേടികൊടുത്ത ഗോൾ സത്യന്‍റെ കാലിൽ നിന്നായിരുന്നു. അഞ്ച് തവണ സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |