ആലക്കോട്: ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന വൈതൽമലയിലേയ്ക്ക് സാഹസിക വിനോദത്തിനായെത്തുന്നവർക്കും മൺസൂൺ കാലത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കുമായി വനംവകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി.
ആലക്കോട് - കാപ്പിമല വഴി വാഹനങ്ങളിൽ മഞ്ഞപ്പുല്ല് വനാതിർത്തി വരെ എത്തുവാൻ സാധിക്കും. അവിടെ നിന്നും പാസ്സ് വാങ്ങി വനത്തിനുള്ളിലൂടെ രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് വൈതൽമലയുടെ മുകളിലെത്താം. വനത്തിലൂടെയുള്ള നടപ്പാതയുടെ നവീകരണം ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയതോടെ വനത്തിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമാകും. സാഹസിക യാത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർക്ക് മഞ്ഞപ്പുല്ല് പുൽമേട്ടിൽ നിന്നുള്ള ദൂരക്കാഴ്ചകളും കേരള കർണ്ണാടക വനങ്ങളുടെ പ്രകൃതിഭംഗിയും കോടമഞ്ഞും ആസ്വദിക്കാൻ കഴിയും.
രാവിലെ 9 മണി മുതൽ 3 മണി വരെയുള്ള സമയത്തേക്കാണ് പാസ് അനുവദിക്കുക. കാലവർഷം കനത്തതിനാൽ വനത്തിനുള്ളിലും മലമുകളിലും കോടമഞ്ഞ് നിറയുന്നതിനാൽ സഞ്ചാരികൾക്ക് വഴി തെറ്റാനിടയുള്ളതിനാൽ വനപാലകരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. കാപ്പിമല വഴി വൈതൽമല സന്ദർശിക്കിനെത്തുന്നവർക്ക് വൈതൽകുണ്ട് വെള്ളച്ചാട്ടവും ആസ്വദിക്കാൻ കഴിയും.
വനയാത്രയിൽ മഴക്കാലത്ത് അട്ടയുടെ (തോട്ടപ്പുഴു) ഉപദ്രവം ഉണ്ടാകുമെന്നതിനാൽ ഉപ്പ്, പുകയില എന്നിവ കൊണ്ടുള്ള ചെറിയ കിഴിയോ, ഡെറ്റോൾ വീര്യം കുറച്ച് കുപ്പിയിൽ കരുതുകയോ ചെയ്യാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |