പ്രതിയുടെ പേരില്ലാതെ പൊലീസ് എഫ്.ഐ.ആർ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപസ്‌മാര ചികിത്സയ്ക്കെത്തിയ രോഗിയെ മർദ്ദിച്ച സംഭവത്തിൽ സ്ഥിരം ജീവനക്കാരനായ സർജന്റ് ജുറൈജിനെ സസ്‌പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്. അതേസമയം, സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ചീഫ് സെക്യൂരിറ്റി ഓഫീസർ ഉൾപ്പെടെയുള്ളവരിലേക്ക് നടപടി നീണ്ടില്ല. രോഗിയായ ശ്രീകുമാറിനെ സംഘം ചേർന്ന് മർദ്ദിച്ചതിന് നേതൃത്വം നൽകിയത് ജുറൈജാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭവ സമയത്തുണ്ടായിരുന്ന മറ്റ് ജീവനക്കാരെ നിലവിലുണ്ടായിരുന്ന സ്ഥലങ്ങളിൽ നിന്ന് മാറ്റി ജോലിക്ക് നിയോഗിക്കും. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
പിന്നാലെ കഴിഞ്ഞദിവസം ആശുപത്രിയിൽ സർജന്റുമാരും പരസ‌്പരം ഏറ്റുമുട്ടി. മർദ്ദനവുമായി ബന്ധപ്പെട്ട വാട്സ് അപ്പ് ഗ്രൂപ്പിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ സീനിയർ സർജന്റ് ,ചീഫ് സെക്യൂരിറ്റി ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്ക് പരാതിയും നൽകി.അതേസമയം മർദ്ദനമേറ്റ ശ്രീകുമാറിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ആരുടെയും പേര് പരാമർശിക്കാതെയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദിച്ചത് സാധാരണ വേഷത്തിലുള്ള ഒരു പുരുഷൻ എന്നാണ് എഫ്.ഐ.ആറിൽ പ്രതിയുടെ പേരായി രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 16ന് ഉച്ചയ്ക്ക് 2.30 ന് മെഡിക്കൽ കോളേജ് ആശുപത്രി സെക്യൂരിറ്റി ഓഫീസിനു അകത്തുവച്ച് പ്രതി പരാതിക്കാരനെ തടഞ്ഞുവച്ച് കൈകൊണ്ട് മുഖത്തടിച്ചും തറയിൽ വീണ ശ്രീകുമാറിനെ കാലുകൊണ്ട് ദേഹമാസകലം ചവിട്ടിയതും. കൈ കൊണ്ട് പുറം തലയിൽ അടിച്ചതായും എഫ്.ഐ.ആറിലുണ്ട്. ഇതോടെ മർദ്ദനം നടന്നതായി പൊലീസും സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |