ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേവലം നാല് റൺസിനായിരുന്നു ബംഗ്ളാദേശിന്റെ തോൽവി. 114 റൺസ് എന്ന വളരെ ചെറിയ ലക്ഷ്യം മുന്നോട്ടുവച്ച ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ കഴിയാതെ 109ന് ഏഴ് എന്ന നിലയിൽ ബംഗ്ളാദേശ് പോരാട്ടം അവസാനിച്ചിരുന്നു. ഇന്നുവരെ നടന്ന എല്ലാ ട്വന്റി 20 ലോകകപ്പിലും കളിച്ചിട്ടുള്ള മുൻ നായകൻ ഷാക്കിബ് അൽ ഹസൻ കേവലം നാല് റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്. പേസർ ആൻട്രിച്ച് നോർക്യയുടെ ഷോട്ട്‌പിച്ച് പന്തിൽ ഒരു പുൾഷോട്ടിന് ശ്രമിക്കവെയാണ് ഷാക്കിബ് പുറത്തായത്. ഷാക്കിബിന്റെ ഈ ഷോട്ട് സെലക്ഷനെതിരെയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് വിമർശിച്ചത്.
'കഴിഞ്ഞ ലോകകപ്പ് സമയത്തുതന്നെ നിങ്ങളെ ടീമിലെടുക്കുമെന്ന് ഞാൻ കരുതിയില്ല. പണ്ടേ ഷാക്കിബിന് ട്വന്റി20യിൽ വിരമിക്കേണ്ട സമയമായിരുന്നു. ലോകകപ്പിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ 17 വർഷത്തിലേറെയായുള്ള അനുഭവ പരിചയം നിങ്ങൾ കാണിക്കണം. കുറച്ചുനേരം ക്രീസിൽ നിൽക്കാനെങ്കിലും തയ്യാറാകണം. പുൾ ഷോട്ട് കളിക്കാൻ ആദം ഗിൽക്രിസ്‌റ്റോ മാത്യു ഹെയ്‌ഡനോ അല്ല എന്ന് ഓർക്കണം' സേവാഗ് വിമർശിച്ചു. ക്രിക്ക് ബസിലെ ലോകകപ്പ് അവലോകനത്തിലാണ് സേവാഗിന്റെ ശക്തമായ അഭിപ്രായപ്രകടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റതോടെ രണ്ട് മത്സരത്തിൽ കേവലം രണ്ട് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് ബംഗ്ളാദേശ്. മൂന്ന് കളിയിൽ മൂന്ന് വിജയവുമായി ആറ് പോയിന്റെ നേടിയ ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിൽ ഒന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |