ആലുവ: തുടർച്ചയായ 41 വർഷത്തെ സൈക്കിൾ യാത്ര തപാൽവകുപ്പ് ജീവനക്കാരൻ കുഞ്ഞുമോന് ഒരിക്കൽ പോലും രസമായിരുന്നില്ല. വെയിലും മഴയുമൊന്നും കൂസാതെ ഈ കാലം മുഴുവൻ മഹിളാലയം പള്ളിക്കുന്നത്ത് വീട്ടിൽ കെ.കെ. കുഞ്ഞുമോൻ സൈക്കിൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു.
തോട്ടുമുഖം സബ് തപാൽ ഓഫീസിൽ നിന്നും മാറമ്പിള്ളി, വാഴക്കുളം ബ്രാഞ്ച് പോസ്റ്റോഫീസുകളിലേക്ക് കുഞ്ഞുമോൻ ഉരുപ്പടികൾ എത്തിച്ചിരുന്നത് സൈക്കിളിലായിരുന്നു. ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ നിന്നും ചൊവ്വാഴ്ചയാണ് കുഞ്ഞുമോൻ വിരമിച്ചത്. നിത്യേന 20 കിലോമീറ്ററോളം സൈക്കിൾ യാത്ര കുഞ്ഞുമോന് നൽകിയത് നൂറുകണക്കിന് സൗഹൃദങ്ങളാണ്. 1983ൽ സർവീസിൽ പ്രവേശിച്ച നാൾ മുതൽ സൈക്കിളിലാണ് തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നത്. സഹപ്രവർത്തരെല്ലാം മോട്ടോർ വാഹനങ്ങളിലേക്ക് കൂടുമാറിയെങ്കിലും കുഞ്ഞുമോൻ സൈക്കിൾ വിട്ടില്ല. സ്വന്തം ആവശ്യങ്ങൾക്കുള്ള യാത്രയും സൈക്കിളിൽ തന്നെ. കഴിഞ്ഞ വർഷം സൈക്കിൾ ദിനത്തിൽ കുഞ്ഞുമോനെ സഹപ്രവർത്തകർ ആദരിച്ചിരുന്നു.
ആദ്യകാലങ്ങളിൽ കത്തുകൾ കുഞ്ഞുമോനെ ഏൽപ്പിക്കുന്നതിനായി റോഡുകളിൽ ആളുകൾ കാത്തുനിന്നിരുന്നു.
മൊബൈൽ ഫോണും വാച്ചും ഉപയോഗിക്കുന്നില്ലെന്നതും കുഞ്ഞുമോന്റെ പ്രത്യേകതയാണ്. തപാൽ വകുപ്പിൽ നിന്ന് വിരമിക്കുകയാണെങ്കിലും സൈക്കിൾ സവാരി ഉപേക്ഷിക്കില്ലെന്ന് കുഞ്ഞുമോൻ പറഞ്ഞു.
യാത്ര അയപ്പ് സമ്മേളനം
തോട്ടുമുഖം സബ് പോസ്റ്റ് ഓഫീസിൽ നടന്ന യാത്ര അയപ്പ് സമ്മേളനത്തിൽ തോട്ടുമുഖം പോസ്റ്റ് മാസ്റ്റർ രമ്യ അദ്ധ്യക്ഷത വഹിച്ചു. തപാൽ വകുപ്പിന്റെ ഉപഹാരം കുഞ്ഞുമോന് ആലുവ ഡിവിഷൻ ഇൻസ്‌പെക്ടർ പോസ്റ്റ്സ് ജോബിൻ വർഗീസ് കൈമാറി. കെ.പി. അശോകൻ, ലാലൻ, ജോർജ്, ശങ്കരനാരായണൻ, ദിലീപ്, ആസിയാ, ആജമോൾ, ജോജി, ഗോപാലകൃഷ്ണൻ, സോജി, അനു, അഞ്ജലി ജയൻ, മരിയ ജോർജ് തുടങ്ങിയവരും കുഞ്ഞുമോന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |