അമ്പലപ്പുഴ : ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വനപ്രദേശമായ വണ്ടാനം കാവ് മാലിന്യം നിറഞ്ഞ് നാശത്തിലേക്ക്. പരിസരത്തെ തട്ടുകടകളിലെയും ഹോട്ടലുകളിലെയും ഇറച്ചി മാലിന്യം ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ ആരേയും ഭയക്കാതെ വലിച്ചെറിയാനുള്ള സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ കാവിൽ നിന്ന് ഇപ്പോൾ ഉയരുന്നത് അസഹനീയമായ ദുർഗന്ധമാണ്.
ജില്ലയിലെ ഏക വനമെന്ന് വിശേഷിപ്പിക്കാവുന്ന വണ്ടാനം കാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എൺപതോളം അപൂർവ ഇനം ഔഷധസസ്യങ്ങളുടെ കലവറയാണ് ഇവിടം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് കാവ്. 30ഏക്കറിലധികമുണ്ടായിരുന്ന കാവിന്റെ ഭൂരിഭാഗവും ദേശീയപാതയും മെഡിക്കൽ കോളേജ് ആശുപത്രിയും കൊണ്ടുപോയതോടെ
മൂന്ന് ഏക്കറിൽ ഒതുങ്ങി.
ഓർമ്മയാകുമോ എന്ന് ആശങ്ക
1.എല്ലാകാലത്തും ജലസമൃദ്ധമായ മൂന്ന് ജലാശയങ്ങൾ, കൈത്തോടുകൾ, വന്മരങ്ങൾ, ചെറുമരങ്ങൾ, വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ഔഷധികൾ, കണ്ടൽ കാടുകൾ, അപൂർവയിനം ചീവീടുകൾ, വണ്ടുകൾ, 20ൽപ്പരം പക്ഷികൾ, 15തരം ചിത്രശലഭങ്ങൾ, ഏഴുതരം ഉരഗങ്ങൾ, മൂന്നുതരം സസ്തനികൾ എന്നിവയെല്ലാം വംശനാശഭീഷണയിലാണ്
2.അപൂർവമായ വല്ലഭം വൃക്ഷം, ധാരാളമായി വിരുന്നെത്തുന്ന ദേശാടനപക്ഷികൾ എന്നിവയും വണ്ടാനം കാവിന്റെ പ്രത്യേകതയാണ്. ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമായ കാവിന്റെ പ്രധാന ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യമാണ്. ചന്ദനമരങ്ങൾ മുറിച്ചുകടത്തലും മണൽ വാരലും നിർബാധം തുടരുമ്പോൾ നിലനിൽപ്പിനായി കാവ് നിലവിളിക്കുകയാണ്
3. ആചാരപരമായ ചടങ്ങുകളും നാഗാരാധനയും പഴമയോടെ തന്നെ തുടരുന്ന ഒരു നാഗകന്യകമാരുടെ ക്ഷേത്രവും വണ്ടാനം കാവിലുണ്ട്. എന്നാൽ, കാവും പരിസരവും
സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. അധികം താമസിയാതെ കാവ് ഓർമ്മയായി മാറുമോയെന്ന ആശങ്കയിലാണ് പ്രകൃതി സ്നേഹികളും നാട്ടുകാരും
സിനിമയിലും സൂപ്പർ !
1950ൽ നല്ലതങ്ക എന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം മുതൽ നിരവധി ചലച്ചിത്രങ്ങൾക്ക് വണ്ടാനം കാവും പരിസരവും ദൃശ്യഭംഗി പകർന്നിട്ടുണ്ട്. വനമാല തിലോത്തമ, പഞ്ചവൻകാട്, ആനപ്പാച്ചൻ, ലാൽസലാം, ഡ്രാക്കുള, ലിറ്റിൽ സൂപ്പർമാൻ എന്നീ സിനിമകൾ അവയിൽ ചിലതുമാത്രമാണ്.
വണ്ടാനം കാവ്
നേരത്തെ: 30 ഏക്കർ
ഇപ്പോൾ : 03 ഏക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |