ചങ്ങനാശേരി : ചങ്ങനാശേരി നഗരത്തിലെ സീബ്രാലൈനുകൾ മാഞ്ഞു. ഒഴിവില്ലാതെ എത്തുന്ന വാഹനങ്ങൾക്കിടയിലൂടെ
കാൽനടയാത്രക്കാർക്ക് റോഡൊന്ന് മുറിച്ചു കടക്കണമെങ്കിൽ നല്ല നേരം നോക്കണമെന്നതാണ് അവസ്ഥ.
അന്ധർ , വികലാംഗർ, രോഗികൾ വയോധികർ തുടങ്ങിയവരുടെയൊക്കെ കാര്യമാണ് ഏറെ കഷ്ടം.
ഇരച്ചെത്തുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കാൻ കഴിയാതെ പേടിച്ചു നിൽക്കുന്ന വിദ്യാർത്ഥികളും സ്ഥിരം കാഴ്ചയാണ്.ഒന്ന് അപ്പുറം കടക്കാൻ ആരെങ്കിലും റോഡിലൊരു വെള്ള വര വരയ്ക്കാമോ എന്നാണ് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യം സ്‌കൂൾ തുറക്കുന്നതിനു മുൻപായി സീബ്രാലൈനുകൾ വരയ്ക്കണമെന്ന് ആവശ്യം ഉയർന്നതാണ്. എന്നാൽ അധികൃതരുടെ കണ്ണ് തുറന്നില്ല.
പലയിടത്തെയും സ്‌കൂളുകൾക്ക് മുൻപിലെ സീബ്രാലൈനുകളും മുന്നറിയിപ്പ് ബോർഡുകളും മാഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുൻപിലുള്ള റോഡിലെ സീബ്രാലൈൻ മാഞ്ഞതിനാൽ അപകടം നിത്യസംഭവമാണ്. റോഡിലെ വര ഉടനെ തെളിയുമോ എന്ന ചോദ്യത്തിന് മാർക്കിംഗുകൾ എല്ലാം പൂർത്തിയാക്കി സീബ്രാലൈൻ ഉടനെ വരയ്ക്കുമെന്ന പതിവ് മറുപടിയാണ് ദേശീയപാത അതോറിട്ടി നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |