കടനാട്: ജനപ്രതിനിധികളുടെ മുന്നിലും പഞ്ചായത്തിലും റോഡ് നന്നാക്കിത്തരണമെന്ന
അപേക്ഷയുമായി കയറിയിറങ്ങിയിട്ടും ആരും മൈൻഡ് ചെയ്തില്ല. അവണനകൾക്കൊടുവിൽ നാട്ടുകാർ തന്നെയിറങ്ങി 12 ലക്ഷം രൂപ സമാഹരിച്ച് കോൺക്രീറ്റ് ചെയ്ത് റോഡ് സൂപ്പറാക്കി. കടനാട് പഞ്ചായത്ത് 12ാം വാർഡിലെ കാവുംകണ്ടം - കോഴിക്കോട്ട് റോഡാണ് പഞ്ചായത്തിനോ സർക്കാരിനോ നയാ പൈസ മുടക്കില്ലാതെ നാടിന്റെ ഒരുമയിൽ സഞ്ചാരയോഗ്യമായത്.മുക്കാൽ കിലോമീറ്ററോളം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു ഈ റോഡ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡിന്റെ 200മീറ്റർ ദൂരം മാത്രമാണ് മുമ്പ് കോൺക്രീറ്റ് ചെയ്തിരുന്നത്. നിരവധി വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന വഴി കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്. കാലവർഷം ആരംഭിച്ചതോടെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും മറ്റ് കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് റോഡ് നന്നാക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയത്.
ആയിരം ചാക്ക് സിമന്റും പാറപ്പൊടിയും
12 ലക്ഷം രൂപ നാട്ടുകാർതന്നെ പിരിച്ചെടുത്ത് ആയിരം ചാക്ക് സിമന്റും പാറപ്പൊടിയും ഉയോഗിച്ചുകൊണ്ടാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.റോഡ് ഉദ്ഘാടനത്തിന് ജനപ്രതിനിധികളെ ആരെയും വിളിച്ചില്ല.
കാവുംകണ്ടം പള്ളി വികാരി റവ. ഫാ. സ്‌കറിയ വേകത്താനം ഉദ്ഘാടനം നിർവഹിച്ചു. ഷാജു സെബാസ്റ്റ്യൻ കോഴിക്കോട്ട്, മത്തച്ചൻ മുണ്ടിയാവിൽ, ജോസ് വഞ്ചിക്കച്ചാലിൽ, റ്റോജു പൂവേലിൽ, ജോയി ഇടക്കരോട്ട്, ജിജി ഷാജു കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഫണ്ട് കിട്ടിയില്ല പഞ്ചായത്ത് മെമ്പർ
കടനാട് പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് റോഡ് നിർമ്മാണത്തിന് വേണ്ടത്ര ഫണ്ട് ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് പന്ത്രണ്ടാം വാർഡ് മെമ്പർ ഗ്രേസി ജോർജ്ജ് പറഞ്ഞു. എം.എൽ.എ ഫണ്ടിനും എം.പി. ഫണ്ടിനുമൊക്കെ സമീപിച്ചെങ്കിലും റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്യാനുള്ള തുക ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |