കണ്ണൂർ: ജില്ലയിലെ റേഷൻ കടകളിൽ സാധനങ്ങൾ കിട്ടാതാകുമ്പോഴും അവശ്യമായ നടപടി സ്വീകരിക്കാതെ സിവിൽ സപ്ളൈസ് അധികൃതർ.റേഷൻ സാധനവിതരണം നടത്തുന്ന കേരള ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്സിന്റെ(എൻ.എഫ്.എസ്.എ) സമരത്തെ തുടർന്നാണ് കടകൾ കാലിയായത്.സമരം രണ്ടാഴ്ച പിന്നിട്ടപ്പോൾ ജില്ലയിൽ റേഷൻ വിതരണം പ്രതിസന്ധിയിലാണെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
നിലവിൽ ജില്ലയിലെ റേഷൻ കടകളിലെ 70 ശതമാനം സാധനങ്ങളും തീർന്ന സ്ഥിതിയാണ്. സബ്സിഡി സാധനങ്ങളായ ആട്ട, ഗോതമ്പ്, മട്ടയരി എന്നിവ രണ്ടുദിവസം മുമ്പ് കാലിയായി. ഈ മാസം ഒന്നുമുതലാണ് വാതിൽപ്പടി കരാറുകാർ സംസ്ഥാനത്താകെ സമരം ആരംഭിച്ചത്. മൂന്ന് മാസത്തെ കുടിശിക ലഭിക്കാത്തതിനെ തുടർന്നാണ് സമരം. സമരം തുടങ്ങി രണ്ടാഴ്ചയായിട്ടും സർക്കാർ ഇവരുമായി യാതൊരു ചർച്ച നടത്താൻ തയ്യാറായിട്ടില്ല. മേയ് മാസത്തെ കുടിശിക ഒഴിച്ച് ബാക്കി മുഴുവൻ നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന എന്ന നിലപാടിലാണ് സമരക്കാർ. കരാറുകാർക്ക് ലഭിക്കുന്ന 40 ശതമാനം തുകയും തൊഴിലാളി ക്ഷേമ ബോർഡിൽ അടക്കണം. ഇത് കൃത്യമായി അടച്ചില്ലെങ്കിൽ 25 ശതമാനമാണ് പിഴ . വരുമാനം നിലച്ചതോടെ ആർക്കും ഇത് അടക്കാൻ സാധിച്ചിട്ടില്ല. അതിനാൽ മിക്ക കരാറുകാരും റിക്കവറി നടപടി നേരിടുകയാണ്.
അഞ്ച് താലൂക്കിന് ഒൻപത് കോടി
ജില്ലയിലെ അഞ്ച് താലൂക്കുകളിലെ കരാറുകാർക്കായി ഒമ്പത് കോടിയോളം രൂപയോളമാണ് ലഭിക്കാനുള്ളത്. സംസ്ഥാനത്തൊട്ടാകെയായി ഇത് 75 കോടിയോളം വരും. ബിൽ സമർപ്പിക്കുന്ന തുകയുടെ 90 ശതമാനം ആദ്യ ആഴ്ചയിലും ബാക്കി പത്ത് ശതമാനം ഓഡിറ്റ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലും നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ സപ്ലൈകോ സി.എം.ഡിക്കും ഫുഡ് സെക്രട്ടറിക്കും നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.
സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കട അടച്ചടേണ്ടി വരും- റേഷൻ വ്യാപാരികൾ
അടുക്കള കത്തുന്നു
റേഷൻ കടകളിൽ സാധനങ്ങൾ കിട്ടാത്ത അവസ്ഥ നിലവിൽ സാധാരണക്കാർക്ക് ചിന്തിക്കാൻ സാധിക്കാത്തതാണ്.അതിരൂക്ഷമായ വിലക്കയറ്റമാണ് ഭക്ഷ്യവസ്തുക്കൾക്ക് വിപണിയിലുള്ളത്.
പച്ചക്കറി മുതൽ മത്സ്യ -മാംസങ്ങൾക്ക് വരെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. സാധാരണ നിലയിൽ ആശ്വാസം പകരേണ്ട സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യ സാധനങ്ങൾ കിട്ടാത്ത സ്ഥിതിയുമാണ്.സപ്ലൈകോയിലൂടെ നൽകുന്ന 13 സബ്സിഡി സാധനങ്ങളിൽ പഞ്ചസാരയും മൂന്ന് ഇനം അരിയും ഉൾപ്പെടെ മിക്ക സാധനങ്ങളും സ്റ്റോക്കില്ല. മാവേലി സ്റ്റോറുകളിലും മിക്ക ഉൽപന്നങ്ങളുമില്ല.ഇതിനിടയിലാണ് റേഷൻ കടകൾ കൂടി കാലിയാകുന്ന സാഹചര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |