കൊച്ചി: മാനവസാഹോദര്യ സന്ദേശവുമായി ഊരുചുറ്റുന്ന മൂവാറ്റുപുഴയിലെ മുഹമ്മദ് ബഷീറിന്റെ അലങ്കാര സൈക്കിൾ ആരെയും ആകർഷിക്കും. റിഫ്ളക്ടറുകൾ ഉൾപ്പെടെ അധികമായി ഘടിപ്പിച്ച സൈക്കിൾ പരസ്പരം പുഞ്ചിരിക്കാൻ പോലും മടിയുള്ള മലയാളികൾക്കൊരു ഷോക്ക് ട്രീറ്റ്മെന്റാണെന്ന് ബഷീർ പറയുന്നു.
എത്ര തിരക്കിട്ട് ഓടുന്നവരും ബഷീറിന്റെ സൈക്കിൾ ഒരുനിമിഷം നോക്കി നിന്നുപോകും. അങ്ങനെ നോക്കുന്നവരെയെല്ലാം ചിരിച്ച് അഭിവാദ്യം ചെയ്ത് അവരെക്കൊണ്ട് പ്രത്യഭിവാദ്യം ചെയ്യിക്കുന്നതാണ് ബഷീറിന്റെ തന്ത്രം. സൈക്കിളിന് മുൻഭാഗത്ത് പ്രദർശിപ്പിച്ചിരിക്കുന്ന '1ൺ" എന്നത് മനുഷ്യന്റെ മതമേതായാലും ദൈവമൊന്നാണ് എന്നതിന്റെ പ്രതീകമാണെന്നും ബഷീർ പറയുന്നു.
മൂവാറ്റുപുഴ ബി.എം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറായ ബഷീർ രാവിലെയും വൈകിട്ടും ഡ്യൂട്ടി കഴിഞ്ഞാൽ സൈക്കിളുമെടുത്ത് റോഡിലിറങ്ങും. മൂവാറ്റുപുഴയിലും പരിസരത്തുമായി ശരാശരി 50 കിലോമീറ്റർ സഞ്ചരിക്കും. വഴിപോക്കരെയെല്ലാം അഭിവാദ്യം ചെയ്യും.
1970ൽ ലൈസൻസ് നേടിയ മുഹമ്മദ് 53 വർഷമായി ഡ്രൈവർ ജോലി ചെയ്യുന്നു. ഏഴുവർഷം സൗദി അറേബ്യയിലും ജോലി ചെയ്തു. ഒറ്റയ്ക്കുള്ള യാത്രകളെല്ലാം സൈക്കിളിലാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ വിവാഹം ചെയ്തയച്ച സഹോദരിമാരെ സന്ദർശിക്കാൻ പോകുന്നതും സൈക്കിളിലാണ്.
കാഴ്ചയിലൊരു കളിപ്പാട്ടം
രാത്രികാല സർവീസ് നടത്തുന്ന ഹെവി, ഹസാർഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ത്രികോണാകൃതിയിലുള്ള വലിയ റിഫ്ലക്ടറുകൾ, പ്ലാസ്റ്റിക് ബാൾ, മാലകൾ, ഹോൺ, എൽ.ഇ.ഡി ബൾബുകൾ തുടങ്ങി നിരവധി വസ്തുക്കൾ തലങ്ങും വിലങ്ങും ഫിറ്റുചെയ്ത സൈക്കിൾ കൊച്ചുകുട്ടികളുടെ കളിപ്പാട്ടമാണെന്നേ തോന്നു.
25വർഷമായി സൈക്കിൾ ഉപയോഗിക്കുന്നതുകൊണ്ട് ശരീരികാരോഗ്യവും നാട്ടുകാരുമായുള്ള സൗഹൃദത്തിലൂടെ മാനസികാരോഗ്യവും ലഭിക്കുന്നുണ്ട്. എപ്പോഴും സന്തോഷമായിരിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കഴിയുന്നതിൽപ്പരം എന്ത് ദൈവാനുഗ്രഹമാണ് മനുഷ്യന് വേണ്ടത്?
- എൻ.എം. മുഹമ്മദ് ബഷീർ. നാടാലിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |