കൊടുമൺ : മന്ത്രി വീണാജാേർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ പാർക്കിംഗ് ഏരിയ സംരക്ഷിക്കാൻ ഒാട വളച്ചുകെട്ടി വിവാദമായ ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൂടുതൽ കൈയേറ്റങ്ങൾ.
ജോർജ് ജോസഫിന്റെ വസ്തു കൂടാതെ കൊടുമൺ മുതൽ ഇടത്തിട്ട വരെയുള്ള രണ്ട് കിലാേമീറ്ററോളം ദൂരത്തിൽ ഒട്ടേറെ കൈയേറ്റങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് അളന്ന് തിട്ടപ്പെടുത്തി വീണ്ടെടുക്കണമെന്ന പരാതികൾ അവഗണിച്ചാണ് റോഡ് നിർമ്മാണം പുരോഗമിക്കുന്നത്. റോഡ് പൂർത്തിയാകുമ്പോൾ ഇടത്തിട്ട ജംഗ്ഷൻ, സ്വാമിക്കട, കാവുംപാട്ട് ക്ഷേത്രത്തിന് മുൻവശം, കുരിശടിക്ക് സമീപം എന്നിവിടങ്ങളിൽ റോഡിന് വീതി കുറവായിരിക്കും.
ഇടത്തിട്ടയിൽ കെണിയാകും
തട്ട - അങ്ങാടിക്കൽ, ഏഴംകുളം - കൈപ്പട്ടൂർ റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനാണ് ഇടത്തിട്ട. നാൽക്കവലയായ ഇവിടെ വീതിക്കുറവ് അപകടത്തിന് ഇടയാക്കുമെന്ന പരാതികൾ വകവയ്ക്കാതെ നിർമ്മാണം നടക്കുകയാണ്.
ഇൗ ഭാഗത്ത് നടപ്പാതയും ഒാടയുമില്ല. ഇവിടെ റോഡിന്റെ ആകെ വീതി ഒൻപത് മീറ്റർ മാത്രം. ചിലർ റോഡ് കൈയേറി അതിര് കെട്ടിയതുകൊണ്ടാണ് വീതി കുറഞ്ഞത്. കാവുംപാട്ട് ക്ഷേത്രത്തിനും ഇടത്തിട്ട ജംഗ്ഷനും ഇടയിൽ പടിഞ്ഞാറുവശത്ത് മാത്രമാണ് ഒാടയുള്ളത്. കിഴക്ക് വശത്ത് ഒാട നിർമ്മിക്കാത്തത് വെള്ളക്കെട്ടിന് കാരണമാകും.
സ്വാമിക്കടയിൽ ഇടുങ്ങിയ കലുങ്ക്
സ്വാമിക്കടയ്ക്കും ക്ഷേത്രം ജംഗ്ഷനുമിടയിൽ പടിഞ്ഞാറുവശത്ത് അഞ്ചടിയിലേറെ താഴ്ചയിൽ നിർമ്മിച്ച ഒാടയിലെ വെള്ളം ഇടുങ്ങിയ കലുങ്കിനടിയിലൂടെ വേണം മറുവശത്തെ തോട്ടിലേക്ക് ഒഴുകാൻ. പ്ലാസ്റ്റിക് മാലിന്യമടക്കം കലുങ്കിനടിയിൽ കുടുങ്ങി ഒഴുക്ക് നിലയ്ക്കാൻ സാദ്ധ്യതയുണ്ട്.
രണ്ടാംകുറ്റിയിൽ അപകടവളവ്
രണ്ടാംകുറ്റിയിലെ കൊടുംവളവ് അപകട ഭീഷണിയാണ്. കുത്തിറക്കവും യു ടേൺ വളവുമാണ്. കുത്തിറക്കത്തിൽ വളവ് തിരിയുന്ന വലിയ വാഹനങ്ങൾ എതിരെയുള്ള വാഹനത്തിൽ തട്ടാൻ സാദ്ധ്യതയുണ്ട്. ഇവിടെ ഒാവർടേക്കിംഗ് അപകടങ്ങളുണ്ടാക്കും. വളവ് നേരേയാക്കാൻ സ്ഥലമുണ്ടായിട്ടും പഴയപടി നിലനിറുത്തി.
സി.പി.എമ്മിന്റെ പരാതി അവഗണിച്ചു
റോഡ് പണിയിലെ അശാസ്ത്രീയത സംബന്ധിച്ച് ആദ്യം പരാതി നൽകിയത് സി.പി.എം ഇടത്തിട്ട തെക്ക്, വടക്ക് സംയുക്ത ബ്രാഞ്ചാണ്. പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് മന്ത്രി, കെ.ആർ.എഫ്.ബി എന്നിവർക്ക് നൽകിയ പരാതികൾ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം പരിഗണിച്ചിരുന്നു. എന്നാൽ, പരാതിക്കാരെ വിളിച്ചില്ല. നടപടിയുമുണ്ടായില്ല.
പദ്ധതിച്ചെലവ് : 43 കോടി, റോഡിന്റെ നീളം : 12 കിലോ മീറ്റർ, വീതി : 12 മീറ്റർ
ടാറിംഗ് : 9 മീറ്റർ, (ഒന്നര മീറ്റർ വീതം നടപ്പാതയും ഒാടയും ഇരുവശവും)
നിർമ്മാണ ചുമതലയുള്ള കിഫ്ബി, കെ.ആർ.എഫ്.ബി അധികൃതർക്ക്
പലതവണ പരാതി നൽകിയെങ്കിലും അവഗണിച്ചു.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |