തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ഗവർണറായി തുടരാൻ കേന്ദ്രസർക്കാർ അനുവദിക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നടപടികൾക്ക് തടയിടാനും ജനങ്ങൾക്കുമുന്നിൽ അത് തുറന്നുകാട്ടാനും ഗവർണറുടെ നടപടികൾ സഹായിച്ചു എന്ന് വിലയിരുത്തിയാണ് തുടർച്ച നൽകാൻ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഗവർണറുടെ നടപടികൾ സംസ്ഥാനത്ത് ബിജെപിക്ക് ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. ഇതും തുടർച്ച നൽകാനുള്ള കാരണമായി എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സെപ്തംബർ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാകുന്നത്. സമീപകാലത്ത് ഒരു ഗവർണർക്കും രണ്ടും ടേം നൽകിയിട്ടില്ല.
കേന്ദ്രത്തിൽ നിന്ന് അനുകൂല സൂചന ലഭിച്ചതോടെ സർവകലാശാലകളുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും ശക്തമാക്കാൻ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. സർവകലാശാലകളുമായി ബന്ധപ്പെട്ട പരാതികളിലും വിസിമാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിംഗിന് രാജ്ഭവൻ തീയതി നിശ്ചയിച്ചു. ഇത്തരം നടപടികൾ തിരഞ്ഞെടുപ്പുകാലത്ത് നിറുത്തിവച്ചിരുന്നു.
പിണറായി സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കെതിരെ പലപ്പോഴും ശക്തമായ ഭാഷയിൽ അദ്ദേഹം രംഗത്തുവന്നു. സർവകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ തയ്യാറാകാതെ പിടിച്ചുവച്ചും ബില്ലുകൾ രാഷ്ട്രപതിക്കയച്ചും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച അദ്ദേഹം സർക്കാരിനെ വീർപ്പുമുട്ടിക്കുകയായിരുന്നു. കേരളത്തിലെ ശരിക്കുള്ള പ്രതിപക്ഷം എന്ന വ്യാഖ്യാനംപോലും അദ്ദേഹത്തിന് ജനങ്ങൾ ചാർത്തിക്കൊടുത്തു.
ഏറ്റവും ഒടുവിൽ ലോക കേരളസഭയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി എത്തിയ ചീഫ് സെക്രട്ടറിയോട് അദ്ദേഹം സർക്കാരിനെതിരെ പരുഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു. പങ്കെടുക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറിയോട് തുറന്നുപറഞ്ഞ അദ്ദേഹം സകല ഭരണഘടനാസ്ഥാപനങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന പെരുമാറ്റമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വിമർശിക്കുകയും ചെയ്തു. തന്റെ വാഹനം ആക്രമിച്ചു കേടുവരുത്തിയപ്പോൾ, അതു ജനാധിപത്യപരമായ പ്രതിഷേധമെന്നാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അക്രമികളെ മന്ത്രിമാർ പലരും ഹസ്തദാനം നടത്തി പ്രോത്സാഹിപ്പിച്ചെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |