കോട്ടയം: നിരവധി മോഷണങ്ങൾ ജില്ലയിൽ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഇരുപതിലേറെ മോഷണമാണ് കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ ഉണ്ടായത്. ആരാധനാലയങ്ങൾ, ആളില്ലാത്ത വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ,പലചരക്ക് കടകൾ എന്നിവിടങ്ങളിലാണ് മോഷണം കൂടുതലും.
ലോട്ടറി മോഷണവും പതിവാകുകയാണ്. ആരാധനാലയങ്ങളിലെ കാണിക്കവഞ്ചിയും നേർച്ചപ്പെട്ടിയും തകർത്തുള്ള മോഷണവും ജില്ലയിൽ പലയിടങ്ങളിൽ വ്യാപകമാണ്. കഴിഞ്ഞദിവസം കൊപ്രത്ത് ക്ഷേത്രം, പലചരക്ക് കട, നിർമ്മാണത്തിലിരിക്കുന്ന വീട് എന്നിവിടങ്ങളിൽ കവർച്ച നടന്നിരുന്നു.
മോഷണം തുടർക്കഥ
ജനുവരി മുതൽ ജൂൺ വരെ ജില്ലയിൽ നിരവധി മോഷണങ്ങളും തട്ടിപ്പുകളുമാണ് നടന്നത്. പാത്താമുട്ടം ശാരദാ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസങ്ങൾക്ക് മുൻപാണ് ഗാന്ധിനഗർ ചെമ്മനംപടി ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിൽ നിന്നും 20 പവൻ മോഷണം പോയത്.
മേയ്‌യിൽ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം നടന്നു. മുട്ടമ്പലത്ത് ഒരു വീട്ടിൽ നിന്നും 5 പവനും 11,500 രൂപയും നഷ്ടപ്പെട്ടു. ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ കടകൾ കുത്തിത്തുറന്ന് 20,000 രൂപ കവർന്നു. കൂരോപ്പടയിൽ നിരവധി കടകളിലും മോഷണം നടന്നു. ജനുവരിയിൽ നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ നിന്നും ക്യാമറ, പണം അടങ്ങിയ ചാരിറ്റി ബോക്‌സ് ഉൾപ്പെടെയാണ് മോഷണം പോയത്. ഈ കേസിൽ പ്രതികളെ പിടികൂടിയിരുന്നു. ഈരാറ്റുപേട്ടയിൽ തിങ്കളാഴ്ച്ച അടഞ്ഞു കിടന്നിരുന്ന ലോട്ടറി കടയിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ ലോട്ടറിയും പണവുമാണ് നഷ്ടമായത്. ഈ കേസിൽ പ്രതികളെ പിടികൂടിയിരുന്നു. ചിലകേസുകളിൽ പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും മോഷണത്തിന് കുറവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |