കോട്ടയം : കൊവിഡിനെ തുടർന്ന് ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സർവീസുകൾ ഏറെയും നിറുത്തിയതോടെ നാലുവർഷത്തിനിടെ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും വില്പനയിൽ വൻ വർദ്ധന. കൊവിഡ് നിയന്ത്രണങ്ങൾ മാറിയെങ്കിലും സ്വന്തം വാഹനത്തിലെ യാത്ര നാട്ടുകാർ തുടർന്നു. ഇതോടെ വരുമാനത്തിൽ ഇടിവുണ്ടായ സ്വകാര്യ , കെ.എസ്.ആർ.ടി.സി സർവീസുകൾ കുറഞ്ഞു. ജില്ലയിൽ നാലു വർഷത്തിനിടെ പുതുതായി നിരത്തിലിറങ്ങിയത് 40,876 കാറുകളും, 1,26,740 ഇരുചക്ര വാഹനങ്ങളുമാണ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വില്പന ഇരട്ടിയായി. നാലു വർഷത്തിനിടെ 1,21 ലക്ഷം കാറുകളുടെയും 1,74 ലക്ഷം ഇരുചക്ര വാഹനങ്ങളുടെയും ഉടമസ്ഥാവകാശം മാറ്റി. നഗരപ്രദേശങ്ങളിൽ കൂടുതലും കാറുകൾ വാങ്ങിയപ്പോൾ, ഗ്രാമങ്ങളിലുള്ളവർ ഇരുചക്ര വാഹനങ്ങളാണ് സ്വന്തമാക്കിയത്.
പ്രിയം സെക്കൻഡിനോട്
മുൻകാലങ്ങളിലെ പോലെ ഏറെ വർഷങ്ങൾ ഉപയോഗിച്ച ശേഷം സെക്കൻഡ് ഹാൻഡ് വിപണിയിലെത്തുന്ന യൂസ്ഡ് കാറുകളല്ല നിലവിലെ ട്രെൻഡ്. പരമാവധി അഞ്ചുവർഷം ഉപയോഗിച്ച കാറുകളാണ് വിപണി വാഴുന്നത്. ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നൂലാമാലകൾ താരതമ്യേന കുറവുമാണെന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഈ വർഷം മാത്രം ഇതുവരെ 16,936 കാറുകളും 29,536 ഇരുചക്ര വാഹനങ്ങളും വിറ്റു. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങൾ വായ്പ കൊടുക്കാൻ തുടങ്ങിയതും ഗുണമായി.
ആഡംബരവും കൂടി
25 ലക്ഷത്തിന് മുകളിലുള്ള 1116 പുതിയ കാറുകളാണ് നിരത്തിലിറങ്ങിയത്. 50 ലക്ഷത്തിന് മുകളിലുള്ളവ 287. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള 31 കാറുകളും രജിസ്റ്റർ ചെയ്തു. ഡൽഹി ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നു വാങ്ങി ഇവിടെ എത്തിച്ച് രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 6,510 കാറുകളാണ്. 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ കുറഞ്ഞ വിലയ്ക്ക് വാഹനം ലഭ്യമായി തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |