കൊച്ചി: മെട്രോ ദീഘിപ്പിക്കലടക്കമുള്ള നഗര വികസന പദ്ധതികളാണ് മുന്നിലുള്ളതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ജനങ്ങൾക്കുള്ള വിശ്വാസമാണ് രണ്ടരലക്ഷത്തിലധികം ഭൂരിപക്ഷത്തിന് കാരണമെന്ന് എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിൽ എം.പി. പറഞ്ഞു.
രണ്ടാംഘട്ട മെട്രോ നിർമ്മാണം ഇഴയുകയാണ്. അത് വേഗത്തിലാക്കും. സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ പിന്തുണ നൽകും. ഓപ്പറേഷൻ ബ്രേക് ത്രൂ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായില്ല. നഗരത്തിലെ ആറ് തോടുകൾ നവീകരിക്കണം. കൈയേറ്റങ്ങൾ ഒഴിവാക്കും. രാഷ്ട്രീയത്തിന് അതീതമായ എല്ലാ പാർട്ടികളും ഒരുമിക്കണമെന്നും ഹൈബി ഈഡൻ പറഞ്ഞു.
റെയിൽവേ നവീകരണം: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ (സൗത്ത്) നിർമ്മാണം മന്ദഗതിയിലാണ്. ഇത് റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പൊന്നുരുന്നി മാർഷലിംഗ് യാർഡിന്റെ പിറ്റ് ലൈൻ പൂർത്തിയാക്കി. ഇവിടെ സെൺട്രൽ റെയിൽവേ ടെർമിനലാക്കി ഉയർത്തണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നടപടി എടുത്തിട്ടില്ല. മാർഷലിംഗ് യാർഡിൽ നിന്ന് പുതിയ ട്രെയിൻ സർവീസ് ആരഭിക്കുന്നതിനായി വാദിക്കും.
കുടിവെള്ളം: ജല അതോറിറ്റിയുടെ സ്വകാര്യ വത്കരണം അനുവദിക്കില്ല. സംസ്ഥാന സർക്കാർ ഒരു രൂപയുടെ പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല. ജില്ലയ്ക്ക് ആവശ്യമായ കുടിവെള്ളത്തിന്റെ 60-65 ശതമാനം വെള്ളം മാത്രമാണ് ജല അതോറിറ്റി നൽകുന്നത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്: രാജ്യത്തെ തന്നെ ഏറ്റവും മോശമായ സ്റ്റാൻഡാണ് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്രാൻഡ്. ഇന്ന് മന്ത്രി ഗണേശ്കുമാർ സ്റ്റാൻഡ് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ശോചനീയവസ്ഥയ്ക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം.
തീരദേശ പാത: തീരദേശ പാതയുടെ ഡി.പി.ആർ ലഭിച്ചിട്ടില്ല. ജനപ്രതിനിധികളുമായി ചർച്ച ചെയ്തിട്ടില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്തുവേണം പദ്ധതി നടപ്പിലാക്കാൻ. കുറച്ച് സ്ഥലമുള്ളവരുടെ മുഴുവൻ സ്ഥലവും ഏറ്റെടുക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാത: കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഇടപ്പള്ളി- അരൂർ എലിവേറ്റഡ് ഹൈവേ, കൊച്ചി- തേനി ബൈപ്പാസ്, അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ് ഇടപ്പള്ളി- അരൂർ അണ്ടർ പാസേജ് എന്നിവ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |