പാലക്കാട്: ആഴക്കടലിൽ 300 മീറ്റർ വരെ പര്യവേഷണം നടത്തി വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള ആഴക്കടൽ റോബോട്ടിക്ക് വാഹനം (യു.ആർ.വി) വികസിപ്പിച്ച് പാലക്കാട് ഐ.ഐ.ടി. മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസറും ഐ.പി.ടി.ഐ.എഫ് ഫേക്കൽറ്റി ഫെല്ലോയുമായ പ്രൊഫ. ശാന്തകുമാർ മോഹൻ, മാണ്ഡി ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ.ജഗദീഷ് കഡിയം എന്നിവർ സംയുക്തമായാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ടിൽട്ടിംഗ് ത്രസ്റ്ററുകളോടെ ആറ് ദിശയിലേക്കും പൂർണ ചലന സ്വാതന്ത്ര്യമുള്ള വാഹനം ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും സ്വയം നിയന്ത്രിത സംവിധാനത്തോടു കൂടിയതുമാണ്. ഇന്ത്യൻ നേവിയുടെ ഉൾപ്പടെ സഹായത്തോടെ 30 മീറ്റർ ആഴത്തിൽ വരെ കടൽത്തടത്തിലും തടാകങ്ങളിലും ഡാം റിസർവോയറുകളിലും ഇതിനോടകം വാഹനത്തിന്റെ പരീക്ഷണം പൂർത്തിയാക്കി കഴിഞ്ഞു.
നിർമ്മാണം മാണ്ഡി ഐ.ഐ.ടിയുടെ സഹകരണത്തോടെ
പാലക്കാട് ഐ.ഐ.ടി ടെക്നോളജി ഐ ഹബ്ബ് ഫൗണ്ടേഷന്റെയും മാണ്ഡി ഐ.ഐ.ടിയുടെയും സഹകരണത്തോടെയാണ് റോബോട്ടിക്ക് സംവിധാനം വികസിപ്പിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇന്റർ ഡിസിപ്ലിനറി സൈബർ -ഫിസിക്കൽ സിസ്റ്റംസാണ് (എൻ.എം-ഐ.സി.പി.എസ്) സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്. വിവിധ ആഴക്കടൽ, ഉൾനാടൻ ജല ദൗത്യങ്ങൾ, പരിശോധനകൾ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താനുതകുന്നതാണ് സംവിധാനം. വ്യാവസായികാടിസ്ഥാനത്തിൽ മറൈൻ റോബോട്ടിക്ക് സംവിധാനം വികസിപ്പിക്കുന്നതിന് പാലക്കാട് ഐ.ഐ.ടിയും ഐ.പി.ടി.ഐ.എഫും മറൈൻ റോബോട്ടിക്സിലെ പ്രമുഖ നിർമാണ സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തിവരികയാണ്. റോബോട്ടിക്ക് സംവിധാനത്തിന് ഇന്ത്യൻ പേറ്റൻ്റിനായി ഇതിനോടകം ഫയൽ ചെയ്തുകഴിഞ്ഞു.
സാങ്കേതിക വിദ്യയുടെ വികസനത്തിന് പ്രതിജ്ഞാബദ്ധമെന്ന്
പാലക്കാട് ഐ.ഐ.ടിയും ഐ.പി.ടി.ഐ.എഫും രാജ്യത്തെ അത്യാധുനിക സാങ്കേതികവിദ്യയുടെ വികസനത്തിന്റെ ഭാഗമാകുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. ദേശീയ, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ശേഷിയുള്ള ആഴക്കടൽ റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കൈവരിച്ച നേട്ടം ഇത് അടിവരയിടുന്നതാണ്.
പ്രൊഫ.എ.ശേഷാദ്രി ശേഖർ, ഐ.ഐ.ടി ഡയറക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |