കണ്ണൂർ:നെറ്റ് പരീക്ഷ ക്രമക്കേടിലൂടെ യു.ജി.സി സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയതിനെതിരെ ഇന്നലെ ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയം. താവക്കരയിലെ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രമോദ് വെള്ളച്ചാലാണ് പ്രമേയം അവതരിപ്പിച്ചത്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അധികൃതർ അപകടത്തിലാക്കിയെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.
പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പി.കെ.രാജൻ കാമ്പസിലെ എം.കോം ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഫീസ് നിരക്ക് കുറക്കാനും യോഗത്തിൽ തീരുമാനമായി.നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സമഗ്രമായ സോഫ്റ്റ് വെയർ ലഭ്യമാക്കണമെന്ന നിർദ്ദേശവും യോഗം അംഗീകരിച്ചു.2023-24 വർഷത്തെ വാർഷിക വരവുചിലവ് കണക്കുകൾക്ക് യോഗം അംഗീകാരം നൽകി.ഈ വർഷം മുതൽ സർവകലാശാലയിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
മറ്റു പ്രധാന തീരുമാനങ്ങൾ
കോളേജുകളിലെ കോഴ്സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ചു.
മാനന്തവാടി മേരിമാതാ കോളേജിലെ നാല് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് അംഗീകാരം
2023-24 വർഷത്തെ ആർട്സ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഹാജർ നില പരിഗണിക്കാതെ പരീക്ഷയെഴുതാൻ അവസരം നൽകും
നെറ്റ് പരീക്ഷ നടത്താത്ത വിഷയങ്ങളിൽ പഠിപ്പിക്കുന്ന ഗസ്റ്റ് അദ്ധ്യാപകർക്ക് അനുബന്ധ വിഷയങ്ങളിൽ നെറ്റ് യോഗ്യതയുണ്ടെങ്കിൽ തുല്യ വേതനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |