ഏനാത്ത്: സ്‌കൂളിൽ നിന്ന് മടങ്ങിയ പ്ലസ്‌ടു വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ആളെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി മാതാവ്. സഹികെട്ടപ്പോഴാണ് അക്രമിയുടെ മുഖത്തടിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ലൈംഗികാതിക്രമം കാട്ടിയ മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണ പിള്ളയെ (59) ആണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവമുണ്ടായത്.
ഇയാൾ ബസിൽ വച്ച് മകളോട് മോശമായി പെരുമാറിയെന്നും അത് ചോദ്യം ചെയ്‌തുവെന്നും അമ്മ പറയുന്നു. ബസിന് പുറത്തിറങ്ങിയപ്പോൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഇയാളെ ചോദ്യം ചെയ്‌തത്. അപ്പോൾ ഇയാൾ തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സഹികെട്ടാണ് മുഖത്തടിച്ചതെന്നും അവർ വിശദീകരിച്ചു.
രാധാകൃഷ്ണ പിള്ള കുട്ടിയുടെ കാലിൽ സ്പർശിച്ചിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ വളരെ വൃത്തികെട്ട ഭാഷയിലാണ് ഇയാൾ പ്രതികരിച്ചത്. മറ്റൊരു പെൺകുട്ടിയ്ക്കും ഈയൊരവസ്ഥ വരരുതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
പെൺകുട്ടിയുടെ അമ്മയുടെ പ്രതിരോഘത്തിൽ രാധാകൃഷ്ണ പിള്ളയുടെ മൂക്കിനാണ് പരിക്കേറ്റത്. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബസിൽ വച്ച് പ്രതി മകളെ ഉപദ്രവിച്ചതറിഞ്ഞ് പെൺകുട്ടിയുടെ അമ്മ സ്ഥലത്തെത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതിയെ ആക്രമിച്ചതിന് കുട്ടിയുടെ മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |