ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിനൊപ്പം ആയതിനാൽ സർക്കാർ നീക്കത്തിൽ വടകര എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്ക്ക് ഞെട്ടൽ ഇല്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ടി. പി. ചന്ദ്രശേഖരൻ വധക്കേസ്സിലെ പ്രതികളെ തുറന്നുവിടാൻ പിണറായി വിജയൻ തീരുമാനിക്കുന്നതിൽ ഒരത്ഭുതവും മലയാളികൾ കാണാനിടയില്ല. അല്ലെങ്കിൽ തന്നെ ഈ കൊടും ക്രിമിനലുകൾ എത്ര ദിവസം ജയിലിലുണ്ടായിരുന്നു എന്നാണ് മലയാളികൾ വിചാരിക്കുന്നത്?
ഇനി ജയിലിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവർക്ക് ജയിൽ നിയമങ്ങളെന്തെങ്കിലും ബാധകമായിരുന്നു എന്ന് ഈ സത്യാനന്തരകാലത്ത് ഏതെങ്കിലും മലയാളി വിശ്വസിക്കുന്നുണ്ടോ? അവർക്കവിടെ വീട്ടിലെ വെറൈറ്റി ഫുഡ്, ഒന്നാന്തരം മദ്യം, ആവശ്യമെങ്കിൽ മയക്കുമരുന്ന്, കമ്യൂണിക്കേഷന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻസ് എല്ലാം അതായത് ഫോൺവിളിയും വാട്ട്സ് ആപ്പും മാത്രമല്ല ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമും അതിനപ്പുറമുള്ളതെല്ലാം അനുവദിക്കപ്പെട്ടിരുന്നു.
പിന്നെ ജയിലിലിരുന്ന് സ്വർണ്ണം കടത്താം ക്വാറി നടത്താം ചെങ്കൽ ഖനനം നടത്താം കല്യാണം കഴിക്കാം കുട്ടികളെ ജനിപ്പിക്കാം അങ്ങനെ എന്തും അവർക്ക് കഴിയുമായിരുന്നു. എന്തോ പുതിയ കാര്യം സംഭവിച്ചതുപോലെയാണ് പല മാദ്ധ്യമപ്രവർത്തകരും വാർത്തകൾ കൊടുക്കുന്നത്. പ്രതിപക്ഷനേതാവ് സതീശൻജി ഞെട്ടുന്നത്.
ഇതെല്ലാം എല്ലാവരും അറിഞ്ഞുകൊണ്ടുള്ള നാടകമാണ്. വടകര എം. എൽ. എ യും ചന്ദ്രശേഖരന്റെ ധർമ്മപത്നിയുമായ ശ്രീമതി കെ. കെ രമയും ഞെട്ടുന്നുണ്ടാവില്ല. കാരണം ചന്ദ്രശേഖരൻ കൊലക്കേസ്സ് പിണറായി വിജയനിലേക്ക് എത്തുമെന്നുറപ്പായപ്പോൾ സഹായത്തിനെത്തിയ കുഞ്ഞാലിക്കുട്ടിയോടും തിരുവഞ്ചൂരിനോടും ഉമ്മൻചാണ്ടിയുടെ മകനോടും പിന്നെ ആജീവനാന്ത പിണറായി ഏജന്റായ വി. ഡി സാറിനോടുമൊപ്പം അവരും ഒരു യു. ഡി. എഫ് എം. എൽ. എ ആണല്ലോ. താത്വികമായി പറഞ്ഞാൽ ഫാസിസ്റ്റ് മോദിയും നാസി സംഘപരിവാറുമാണ് അവരുടേയും മുഖ്യശത്രു. ഇൻഡി സഖ്യത്തിലെ പ്രധാന താരം പിണറായി ശത്രുവിന്റെ ശത്രു മിത്രം.
അടിക്കുറിപ്പ്. ജയിലിലെ കാര്യങ്ങളൊക്കെ അറിയാൻ മുഖ്യനുള്ള എല്ലാ അധികാരങ്ങളും പ്രതിപക്ഷനേതാവിനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |