കൊച്ചി: ആദിവാസി-ദലിത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റുകൾ മുടങ്ങിയിട്ടും ചെറുവിരൽ അനക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധം. ആദ്യപടിയായി സെക്രട്ടേറിയറ്റ് പടിക്കൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ആദി ശക്തി സമ്മർ സ്‌കൂൾ, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ജൂലായ് 20നാണ് പ്രതിഷേധമാർച്ച്. രണ്ടു വർഷത്തിലേറെയായി വിദ്യാഭ്യാസ ഗ്രാന്റുകൾ (ഇ-ഗ്രാന്റ്) നൽകിയിട്ടില്ല. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആദിവാസി ദലിത് തിയേറ്റർ മൂവ്‌മെന്റിന്റെ ആദ്യസംരംഭമായ 'എങ്കളഒച്ചെ' എന്ന നാടകവും വിദ്യാർത്ഥികളുടെ മറ്റ് കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. മാർച്ചിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആദിവാസി ദലിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും.
ഗ്രാന്റുകൾ രണ്ടുവർഷത്തിലധികമായി മുടങ്ങിയതിനാൽ നിരവധി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യംവരെ ഉണ്ടായിട്ടുണ്ടെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
പ്രധാന ആവശ്യങ്ങൾ
• ഇ ഗ്രാന്റ് വരുമാനപരിധി 2.5 ലക്ഷം രൂപയെന്നത് എടുത്തു കളയുക
• വിദ്യാർത്ഥിക്ക് ലഭിക്കേണ്ട എല്ലാ ഗ്രാൻഡുകളും പ്രതിമാസം നൽകുക
• ഇ ഗ്രാൻഡ് കുടിശിക കൊടുത്തു തീർക്കുക
• ഹോസ്റ്റൽ അലവൻസുകൾ ജീവിക്കാൻ അനയോജ്യമായ നിലയിൽ വർദ്ധിപ്പിക്കുക
• വിദ്യാഭ്യാസ അലവൻസുകൾ ഒറ്റത്തവണ നൽകിയാൽ മതിയെന്ന ഉത്തരവുകൾ പിൻവലിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |