കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്. കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഏതാണ്ട് എല്ലാത്തിനും കൊച്ചി ഓഫീസാണ് മുന്നിൽ .
കഴിഞ്ഞവർഷം ആറു ലക്ഷത്തിലധികം പാസ്‌പോർട്ടുകളും 1,10,000ൽ അധികം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ആണ് കൊച്ചി ഓഫീസ് കൈകാര്യം ചെയ്തത്. പ്രതിദിനം 3,700ഓളം പാസ്‌പോർട്ട് സംബന്ധമായ അപേക്ഷകളും കൊച്ചി ഓഫീസിനു കീഴിലുള്ളസേവാകേന്ദ്രങ്ങളിൽ എത്തിയിരുന്നു.
അപേക്ഷകർക്ക് സേവകേന്ദ്രത്തിലെ സ്ലോട്ടുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനും അഭിമുഖത്തിന്‌ശേഷം പാസ്‌പോർട്ട് പ്രിന്റ് ചെയ്ത് അയക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സമയപരിധിയിലും രാജ്യത്ത് തന്നെ മാതൃകായിരുന്നു കൊച്ചി. തീരുമാനമാകാതെ കെട്ടികിടക്കുന്ന പാസ്‌പോർട്ട് അപേക്ഷകളുടെ എണ്ണം പരമാവധി കുറക്കുക, അപേക്ഷകരുടെ പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണുക എന്നിവയ്ക്കായി 'സോഷ്യൽ മീഡിയ സെൽ' ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്.
ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിൽ നിന്ന് കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ടി.ആർ. മിഥുൻ അവാർഡ് ഏറ്റുവാങ്ങി. കൊച്ചിയിലെ രണ്ട് ഓഫീസർമാർക്ക് മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ചതും ഇരട്ടിമധുരമായി. മികച്ച ഗ്രാന്റിംഗ് ഓഫീസറിനുള്ള പുരസ്‌കാരം എം.എൻ.ബർട്ടിനും മികച്ച വെരിഫിക്കേഷൻ ഓഫീസറിനുള്ള പുരസ്‌കാരം ലിയാന്റോ ആന്റണിയുമാണ് കരസ്ഥമാക്കിയത്. ഡൽഹിയിലെ ചടങ്ങിൽ ഇരുവർക്കും പുരസ്കാരങ്ങൾ കൈമാറി.
• പത്ത് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കൊച്ചിയുടെ കീഴിലുണ്ട്
• എറണാകുളം ആലപ്പുഴ, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളും ലക്ഷദ്വീപുമാണ് അധികാരപരിധി
• ഇന്ത്യയിലാകെയുള്ളത് 37 പാസ്പോർട്ട് ഓഫീസുകൾ
• 2022ൽ കൊച്ചി ഓഫീസ് കൈകാര്യം ചെയ്തത് 7,31,725 അപേക്ഷകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |