കോലഞ്ചേരി: മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ പള്ളി ഓർത്തഡോക്സ് പക്ഷത്തിന് വിട്ടു നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസിനെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. കനത്ത പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പാക്കാനാവാതെ പൊലീസ് പിൻവാങ്ങി.
ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തുമെന്ന് അറിഞ്ഞതോടെ പള്ളിക്ക് അകത്തും പുറത്തുമായി യാക്കോബായ വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. പെരുമ്പാവൂർ എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയാണ് സ്ഥലത്തെത്തിയത്. ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ പള്ളിയുടെ പ്രധാന കവാടത്തിൽ നിലയുറപ്പിച്ച വിശ്വാസികളെ അനുനയിപ്പിക്കുവാൻ പൊലീസ് ശ്രമിച്ചെങ്കിലും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടുന്ന വിശ്വാസികൾ ശക്തമായി പ്രതിഷേധിച്ചു.
യാക്കോബായ സഭ അൽമായ സെക്രട്ടറി തമ്പു ജോർജ് തുകലൻ, മാത്യൂസ് മാർ അഫ്രേം മെത്രപ്പോലീത്ത തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. ഓർത്തഡോക്‌സ് പക്ഷത്തിലെ വിശ്വാസികൾ ആരും തന്നെ പള്ളിയിലേയ്ക്ക് എത്തിയിരുന്നില്ല. പെരുമ്പാവൂർ, പുത്തൻകുരിശ് പൊലീസ് സബ് ഡിവിഷനുകളിൽ നിന്നുമായി വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |