സെൻസെക്സ് 79,000 കടന്നു. നിഫ്റ്റി 24,000ന് മുകളിൽ
കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകളിൽ നിക്ഷേപ വിശ്വാസമേറിയതോടെ തുടർച്ചയായ നാലാം ദിവസവും ഓഹരി വിപണി റെക്കാഡുകൾ കീഴടക്കി മുന്നേറി. ബി. എസ്.ഇ സെൻസെക്സ് 568.13 പോയിന്റ് നേട്ടവുമായി 79,243.18ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 175.70 പോയിന്റ് നേട്ടത്തോടെ ചരിത്രത്തിലാദ്യമായി 24,000 കടന്ന് 24,044.50ൽ അവസാനിച്ചു. അൾട്രാടെക്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടി.സി.എസ് തുടങ്ങിയവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയിയത്. ചെന്നൈ ആസ്ഥാനമായ ഇന്ത്യ സിമന്റ്സിൽ 23.4 ശതമാനം ഓഹരി പങ്കാളിത്തം നേടാനുള്ള തീരുമാനമാണ് അൾട്രാടെക്കിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്.
നടപ്പു വർഷത്തെ ഏറ്റവും മികച്ച നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ചാണ് ജൂൺ അവസാനിക്കുന്നത്. ജൂൺ ആദ്യ വാരം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വൻ തകർച്ച നേരിട്ട ഓഹരി വിപണി പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി റെക്കാഡുകൾ കീഴടക്കി മുന്നേറുകയായിരുന്നു. ചുരുങ്ങിയ ദിനങ്ങളിലാണ് നിഫ്റ്റി ആയിരം പോയിന്റ് നേട്ടമുണ്ടാക്കിയത്.
ജൂണിൽ സെൻസെക്സ് 6.72 ശതമാനവും നിഫ്റ്റി 7.14 ശതമാനവും നേട്ടമാണുണ്ടാക്കിയത്.
ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകർ
ജൂണിൽ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് 17,293 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. മൂന്ന് മാസത്തിനിടെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ധനകാര്യ മേഖലയിലെ ഓഹരികളിലാണ് വിദേശ നിക്ഷേപം പ്രധാനമായി ലഭിച്ചത്. സ്വകാര്യ ബാങ്കുകളുടെ ഓഹരിയിൽ നടപ്പുമാസം ഒൻപത് ശതമാനം വർദ്ധനയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |