നെടുമ്പാശേരി: ദേശീയപാതയിൽ നെടുമ്പാശേരി അത്താണിയിലെയും എയർപോർട്ട് കവലയിലെയും ഗതാഗത പരിഷ്കാരം പൊതുജനങ്ങളെയും വാഹനയാത്രികരെയും വലയ്ക്കുന്നു. നേരത്തെയുണ്ടായതിലും രൂക്ഷമായ ഗതാഗതകുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
അത്താണി കവലയിലെ സിഗ്നൽ ലൈറ്റുകളുടെ സമയക്രമം മാറ്റിയത് അങ്കമാലി, ആലുവ എന്നിവിടങ്ങളിൽ നിന്ന് പറവൂർ, മാള, പുത്തൻവേലിക്കര ഭാഗങ്ങളിലേക്കുള്ള 60ലേറെ സ്വകാര്യ ബസുകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സമയക്രമം തെറ്റിയതിനാൽ സർവീസ് നടത്താനാകുന്നില്ലെന്നാണ് ബസ് തൊഴിലാളികളുടെ പരാതി.
അങ്കമാലിയിൽ നിന്ന് ചെങ്ങമനാട് ഭാഗത്തേക്ക് തിരിയാൻ നിലവിൽ ഉണ്ടായിരുന്ന 30 സെക്കൻഡ് സമയം ഇപ്പോൾ 15 സെക്കന്റായി കുറച്ചിരിക്കുകയാണ്. ഭാരവാഹനങ്ങൾ തിരിയുന്നതിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ പരമാവധി നാലോ അഞ്ചോ വാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാനാകൂ. വീണ്ടും സിഗ്‌നൽ ലഭിക്കുന്നതിനായി രണ്ട് മിനിറ്റിലേറെ കാത്തുകിടക്കണം. വാഹനങ്ങളുടെ നിര നീളുമ്പോൾ മേക്കാട് റോഡിൽ നിന്നുള്ള പ്രവേശനവും തടസപ്പെടുകയാണ്.
അശാസ്ത്രീയമായി വലിയ വീപ്പകൾ സ്ഥാപിച്ചതിനാൽ റോഡിന്റെ വീതി കുറഞ്ഞതോടെ അപകടങ്ങളും പതിവാകുന്നു. ചെങ്ങമനാട് റോഡിൽ നിന്ന് ആലുവയിലേക്ക് സിഗ്നൽ ലഭിക്കുമ്പോൾ രണ്ട് നിരയായി കടന്നുപോയിരുന്ന വാഹനങ്ങൾക്ക് ഇവിടെ വച്ചിരിക്കുന്ന വീപ്പകളും തടസമാണ്.
ദുരിതത്തിലായി സ്കൂൾ വിദ്യാർത്ഥികളും
എയർപോർട്ട് ജംഗ്ഷനിലെ പുതുക്കിയ സിഗ്‌നൽ സംവിധാനം മൂലം സെന്റ് ഫ്രാൻസിസ് അസീസി സ്‌കൂളിലെ വിദ്യാർഥികളും അപകടഭീതിയിൽ. അങ്കമാലിക്ക് പോകുന്ന വാഹനങ്ങൾക്ക് സിഗ്നൽ ഒഴിവാക്കിയതിനാൽ അത്താണിയിൽ നിന്ന് വരുന്ന കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരുമായ വിദ്യാർത്ഥികൾക്ക് സ്‌കൂളിലേക്ക് പ്രവേശിക്കാനാകുന്നില്ല.
സീബ്രാ ക്രോസിംഗ് ഉണ്ടെങ്കിലും രാവിലെയുള്ള വാഹനങ്ങളുടെ അമിതവേഗതയും തിരക്കും അപകടം ഉണ്ടാക്കുകയാണ്. കഴിഞ്ഞദിവസം റോഡ് മുറിച്ച് കടന്ന് സ്‌കൂളിലേക്ക് വന്ന സൈക്കിൾ യാത്രികനായ വിദ്യാർത്ഥി കാർ ഇടിച്ച് പരിക്കേറ്റിരുന്നു.
സുഗമമായ ഗതാഗത ക്രമീകരണത്തിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.
എ.പി. ജിബി,
ബി.ഒ. ഡേവിസ്,
ടി.എസ്. സിജുകുമാർ
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ
അങ്കമാലി - അത്താണി മേഖല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |