മുണ്ടക്കയം: മലയോരമേഖലയാണ് മേലോരം. കൊക്കയാർ പഞ്ചായത്തിൽപ്പെട്ട ഈ സ്ഥലത്തേക്കുള്ള റോഡിന്റെ രണ്ടു കിലോമീറ്റർ ഭാഗം തകർന്നു തരിപ്പണമായി കിടക്കുകയാണ്. മേലോരത്തുനിന്നും പെരുവന്താനത്തേക്കുള്ള റോഡിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. റോഡ് തകർന്നിട്ട് നാളുകളായി. നവീകരണപ്രവർത്തനങ്ങളെക്കുറിച്ച് അധികൃതർ ചിന്തിക്കുന്നു പോലുമില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മുപ്പത്തഞ്ചാം മൈലിൽ നിന്ന് ബോയ്സ് വഴിയുള്ള മേലോരം റോഡിന്റെ ഭൂരിഭാഗവും ഗതാഗതയോഗ്യമാണ്. പക്ഷേ തകർന്നുകിടക്കുന്ന രണ്ടുകിലോമീറ്റർ ഭാഗത്തിലൂടെയുള്ള സഞ്ചാരം വലിയ റിസ്ക് ആണ്. പ്രദേശത്തെ കൈതക്കൃഷി മൂലം മഴ പെയ്യുമ്പോൾ റോഡിലേക്ക് മണ്ണും ചെളിയും ഒലിച്ചിറങ്ങി വെള്ളക്കെട്ട് രൂപപ്പെടുന്നതും ദുരിതമാണ്.
മേലോരത്ത് എത്തിക്കഴിഞ്ഞാൽപ്പിന്നെ പെരുവന്താനത്തേക്കുള്ള യാത്രയാണ് അതീവ ദുഷ്കരം. ഇവിടെ കിലോമീറ്ററുകളോളം ദൂരം റോഡ് തകർന്ന് മെറ്റൽക്കൂനകൾ മാത്രമായി മാറിയിരിക്കുന്നു. ഇരുചക്ര വാഹനങ്ങൾക്കുപോലും യാത്ര ചെയ്യുവാൻ കഴിയാത്ത രീതിയിൽ റോഡ് പൂർണമായും തകർന്നു.
റോഡ് തകർന്നതോടെ ടാക്‌സി വാഹനങ്ങൾ ഇവിടേക്ക് ഒാട്ടംവിളിച്ചാൽ വരാൻ മടിക്കുകയാണ്. ടാക്സി ഡ്രൈവർമാരെ കുറ്റംപറഞ്ഞിട്ട് കാര്യവുമില്ല. ഇതുവഴി ഒരു തവണ ഒാട്ടംപോയി തിരിച്ചെത്തുമ്പോഴേക്ക് വാഹനത്തിന് എന്തെങ്കിലുമൊക്കെ തകരാർ സംഭവിച്ചിട്ടുണ്ടാവും.
മേലോരം നിവാസികൾക്ക് അത്യാവശ്യ കാര്യങ്ങൾക്കായി 14 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടക്കയത്തോ അല്ലെങ്കിൽ ആറു കിലോമീറ്റർ സഞ്ചരിച്ച് അഴങ്ങാട് വഴി പെരുവന്താനത്തോ എത്തണം. അഴങ്ങാട് വഴിയുള്ള റോഡ് തകർന്നുതരിപ്പണമായി കിടക്കുന്നതിനാൽ പെരുവന്താനം എന്നു ചിന്തിക്കാൻ പോലും മേലോരം നിവാസികൾ ഭയക്കും. മലയോരമേഖല ആയതിനാൽ ഇവിടേക്കുള്ള ബസ് സർവീസ് നാമമാത്രമാണ്. റോഡ് തകർന്നുകിടക്കുന്നതിനാൽ മേഖലയിലേക്കുള്ള പൊതുഗതാഗതം പോലും നിലയ്ക്കുന്ന സാഹചര്യമാണ്. പ്രളയത്തിൽ തകർന്ന റോഡിന്റെ പല ഭാഗങ്ങളും ഇപ്പോഴും അതേപടി കിടക്കുകയാണ്. വിദ്യാർഥികളും പ്രായമായവരും സ്ത്രീകളും അടക്കമുള്ളവരാണ് ഏറെ പ്രയാസം നേരിടുന്നത്. തങ്ങളോടുള്ള അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മേഖലയിൽനിന്ന് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |