തൃശൂർ : എക്‌സൈസും പൊലീസും കോർപ്പറേഷന്റെ ആരോഗ്യ വിഭാഗവും 24 മണിക്കൂറും റോന്ത് ചുറ്റുന്ന നഗരത്തിൽ പട്ടാപ്പകലും ഹാൻസ് പോലെയുള്ള ലഹരിവസ്തുക്കൾ. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച കാമറ കണ്ണുകൾക്കിടയിലാണ് ലഹരി വിൽപ്പന നടക്കുന്നത്. ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി പരിസരം, വടക്കെ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് വിൽപ്പന.
നിരോധിത ലഹരി വസ്തുക്കളായ ഹാൻസ്, പാൻ പരാഗ്, കഞ്ചാവ് എന്നിവയുടെ വിൽപ്പനയാണ് നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരം സംഘങ്ങൾക്ക് പാൻ പരാഗും ഹാൻസും വൻ തോതിലെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പത്ത് രൂപയിൽ താഴെ മാത്രം ലഭിക്കുന്ന ഇവ അമ്പത് രൂപ, 75 രൂപ എന്നിവയ്ക്കാണ് വിൽക്കുന്നത്. പലപ്പോഴും ഇത്തരക്കാരെ പിടികൂടുന്നുണ്ടെങ്കിലും 200ഉം 500ഉം വരെയുള്ള പെറ്റിക്കേസുകൾ ചാർജ്ജ് ചെയ്ത് വിടും. പിടികൂടുന്നതിന്റെ പിറ്റേന്ന് ഇവർ രംഗത്തിറങ്ങി വിൽപ്പന തുടരും. ലഹരി വസ്തുക്കൾ വിൽക്കുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ട്.
ശക്തനിൽ ഫുട്പാത്ത് കച്ചവടം
ശക്തൻ നഗറിൽ ജനറൽ കംഫർട്ട് സ്റ്റേഷന് സമീപം ഫുട്പാത്ത് കച്ചവടം പോലെയാണ് ലഹരി വസ്തുക്കൾ വിൽക്കുന്നത്. രഹസ്യമായി ഒളിപ്പിച്ചുവച്ച ശേഷം അതിൽ നിന്ന് കുറച്ച് വീതം എടുത്ത് പാന്റിന്റെയും ഷർട്ടിന്റെയും പോക്കറ്റിലിട്ട് ആവശ്യക്കാർക്ക് വിതരണം ചെയ്യും. മത്സ്യ മാർക്കറ്റ് വഴിയിലേക്ക് പോകുന്നവരുടെ നേരെ ഹാൻസ് പാക്കറ്റ് പുറത്തെടുത്ത് വീശി വേണോയെന്ന് ചോദിക്കുന്നവരുമുണ്ട്. നിരവധി പേർ സ്ഥിരമായി വാങ്ങുന്നവരുണ്ടെന്നും പറയുന്നു. പ്രദേശത്ത് അഞ്ചംഗ സംഘമാണ് വിൽപ്പനയ്ക്കുള്ളതെന്നാണ് വിവരം.
ഒന്നര മണിക്കൂറിൽ 20 ഓളം പേർ
ശക്തൻ പരിസരത്തെ ജനറൽ കംഫർട്ട് സ്റ്റേഷന് സമീപം ഒന്നര മണിക്കൂറിനുള്ളിൽ പെട്ടിവണ്ടി ഡ്രൈവറടക്കം ഹാൻസ് പാക്കറ്റ് വാങ്ങാനെത്തിയത് ഇരുപതോളം പേരാണ്. രണ്ട് മണിക്കൂറോളം നീണ്ട നിരീക്ഷണത്തിലാണ് പട്ടാപ്പകൽ ലഹരി വിൽപ്പനയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. തൊട്ടടുത്ത് കിടന്നിരുന്ന വാഹനത്തിന്റെ അടിവശത്ത് പ്രത്യേക അറയിൽ നിന്നാണ് ലഹരി വസ്തുക്കളെടുത്ത് നൽകുന്നത്. പ്രദേശത്തെ മരങ്ങളുടെ അടിയിലും മറ്റും ബോക്‌സുകളിലാക്കിയും ഇവ സൂക്ഷിച്ചിട്ടുണ്ട്. പുലർച്ചെ മുതൽ ആരംഭിക്കുന്ന കച്ചവടം വൈകിട്ട് വരെ നീളും. അന്യസംസ്ഥാന തൊഴിലാളികൾക്ക് പുറമേ മലയാളികളും ഇവരെ തേടിയെത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |