ചെറുതോണി: ദിവസേന ആയിരത്തിലധികം രോഗികളെത്തുന്ന ഇടുക്കി മെഡിക്കൽ കോളജിൽ സുരക്ഷ സംവിധനങ്ങളൊന്നുമില്ല. സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി ഒരു വർഷത്തിലേറെയായി ഫയലിൽ ഉറങ്ങുകയാണ്. മെഡിക്കൽ കോളജിൽ ആവശ്യമായ സുരക്ഷ ജീവനക്കാരുമില്ല. സുരക്ഷാ ജീവനക്കാരും പരിശോധനയുമില്ലാത്തതിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും ആശുപത്രിയിലെവിടെയും സഞ്ചരിക്കാമെന്നതാണ് സ്ഥിതി. അതുകൊണ്ടു തന്നെ ഭയന്നാണ് വനിതകളടക്കമുള്ള ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്. സുരക്ഷയ്ക്കായി 31 ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കഴിഞ്ഞ വർഷം കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് കെൽട്രോണിലെ സാങ്കേതിക വിദഗ്ദ്ധരെത്തി പരിശോധന നടത്തി. 26 ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഒ.പി/ ഐ.പി വിഭാഗങ്ങൾ, അത്യാഹിത വിഭാഗം പ്രിൻസിപ്പലിന്റെ ഓഫീസ്, ആശുപത്രി കെട്ടിടങ്ങളിൽ ആളുകളെത്തുന്ന സ്ഥലം എന്നിങ്ങനെയുള്ളിടത്താണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ദേശീയ മെഡിക്കൽ കമ്മിഷന്റെ കൂടി അനുമതിയോടെയാണ് ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർണ്ണയിച്ചത്. ക്യാമറകളെ സെർവറുമായി ബന്ധിപ്പിക്കാനാവശ്യമായ കേബിളുകളും സ്ഥാപിച്ചു.
2022 ഒക്ടോബറിൽ സമർപ്പിച്ച പദ്ധതി ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.
മെഡിക്കൽ കോളജ് ആശുപത്രിയുടെ പഴയതും പുതിയതുമായ ബ്ലോക്കുകൾ, അക്കാദമിക് ബ്ലോക്ക്, പ്രിൻസിപ്പലിന്റെ ഓഫീസ് എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് ഇടുക്കി മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. എല്ലാം കൂടെ മൂന്നു ലക്ഷം ചതുരശ്രയടിയിലധികം വിസ്തീർണ്ണുള്ള കെട്ടിടങ്ങൾ. കെട്ടിടങ്ങളുടെ വലിപ്പം അനുസരിച്ച് 22 സുരക്ഷാ ജീവനക്കാരെങ്കിലും വേണം. സർജന്റും സെക്യൂരിറ്റി ഓഫീസറുമുണ്ടാകണം. എന്നാൽ ഒരാളെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. ആശുപത്രി വികസന സമിതി നിയമിച്ചിരിക്കുന്ന ഏഴു സുരക്ഷാ ജീവനക്കാർ മാത്രമാണിപ്പോഴുള്ളത്. രാത്രിയും പകലും വിശ്രമമില്ലാതെയാണ് ഇവർ കാവൽ നിൽക്കുന്നത്. മെഡിക്കൽ കോളജിൽ ക്ലാസ് തുടങ്ങുന്നതിനാൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ഒരു വർഷം മുമ്പ് പ്രിൻസിപ്പൽ കത്ത് നൽകിയെങ്കിലും നടപടിയൊന്നുമായില്ല. കെട്ടിടം പണി പൂർത്തിയായില്ലെന്ന കാരണം പറഞ്ഞ് ചുറ്റുമതിലും പണിതിട്ടില്ല.
സൗകര്യം അന്നുമില്ല
ഇന്നുമില്ല
സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ആദ്യതവണ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കൽ കോളേജ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നത് 2022ലാണ്. 100 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകിയത്. 2023ൽ വീണ്ടും 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി. ആദ്യബാച്ചിന് ക്ലാസ് കയറ്റം നൽകിയെങ്കിലും രണ്ടാംവർഷ വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല. ഇരുന്നു പഠിക്കാൻ ലക്ചർ ഹാൾ പോലുമില്ലാതെ വലയുകയാണ് വിദ്യാർത്ഥികൾ. ആകെയുള്ളത് ഒരു പരീക്ഷാഹാൾ മാത്രമാണ്. അവിടെ 50 പേർക്കുള്ള സൗകര്യം മാത്രമേയുള്ളു. 100 പേരാണ് ഒരേ സമയം ഇവിടെ പഠിക്കുന്നത്. വച്ചെഴുതാൻ മേശകൾ പോലുമില്ല. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പ്രത്യേകം ഹാൾ ഇല്ലാത്തതിനാൽ ഇതേഹാൾ തന്നെയാണ് അവർക്കും നൽകുന്നത്. ഒരേസമയം വിവിധ വിഭാഗങ്ങൾക്ക് ക്ലാസെടുക്കേണ്ട സാഹചര്യം വന്നാൽ സൗകര്യമില്ല. ചിലപ്പോഴൊക്കെ കോളേജിന്റെ മുറ്റത്ത് ക്ലാസെടുക്കേണ്ട അവസ്ഥയും ഉണ്ടായെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികൾക്കുള്ള ഹോസ്റ്റലിലാണ് പെൺകുട്ടികളെ പാർപ്പിച്ചിരിക്കുന്നത്. പാറേമാവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സിലാണ് ആൺകുട്ടികൾ താമസിക്കുന്നത്. ഒരു മുറിയിൽ ആറു പേർ വരെയാണ് അവിടെ കഴിയുന്നത്. ഈ വർഷം പുതിയ ബാച്ച് കൂടി എത്തുന്നതോടെ അസൗകര്യങ്ങൾ വർദ്ധിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |