നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജിലെ കാളാം മൂലയിൽ രണ്ടായിരം വർഷത്തോളം പഴക്കം വരുന്ന മഹാശിലാ സാംസ്കാരത്തിന്റെ ശേഷിപ്പുകളായ ചെങ്കല്ലറകൾ കണ്ടെത്തി. ഒരു വലിയ ചെങ്കല്ലറയും കൂടാതെ ഏഴ് ചെങ്കല്ലറകളുമാണ് കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ സതീശൻ കാളിയാനം,വി.രാഘവൻ, പി.സുമിത്ത് കുമാർ, ഷിനു കൂടോൽ, വി.കെ സാഗർ, പി.പ്രമോദ് എന്നിവരുടെ സഹായത്തോടെ നടത്തിയ ഭൂതല നിരീക്ഷണത്തിലാണ് പുരാതന ഗുഹകൾ കണ്ടെത്തിയത്.
കാളാംമൂല സന്ദർശിച്ച ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാദ്ധ്യാപകനുമായ ഡോ.നന്ദകുമാർ കോറോത്ത് ഇവ മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു.
കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിപ്പം കൂടിയതാണ് കാളാംമൂലയിലെ സി വി.ദാമോദരന്റെ പറമ്പിൽ നിന്ന് കണ്ടെത്തിയ കല്ലറ. സാധാരണയായി മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകൾക്ക് മുകളിൽ മധ്യഭാഗത്തായി കാണാറുള്ള ദ്വാരവും കല്ലുകൊണ്ടുള്ള അടപ്പും ഇതിന് ഇല്ല. ഇതേ ചെങ്കല്ലറയുടെ മുകൾ ഭാഗത്ത് അരികുകളിൽ വൃത്താകൃതിയിൽ പതിനാല് കാൽക്കുഴികൾ ഉണ്ട്.
അരകിലോമീറ്റർ ചുറ്റളവിൽ എട്ട് അറകൾ
അര കിലോമീറ്റർ ചുറ്റളവിലാണ് എട്ട് ചെങ്കല്ലറകൾ കണ്ടെത്തിയത് എന്നത് കാളാംമൂല മഹാശിലാ സംസ്കാര കാലഘട്ടത്തിലെ പ്രധാനപ്പെട്ട അധിവാസ കേന്ദ്രമായിരുന്നു എന്നതിന്റെ തെളിവാണെന്ന് ഡോ.നന്ദകുമാർ അഭിപ്രായപ്പെട്ടു. കുടിലുകൾ നിർമ്മിക്കാൻ ഉണ്ടാക്കിയതെന്ന് കരുതാവുന്ന വൃത്താകൃതിയിൽ ഇരുപത് ചതുരശ്ര അടി വിസ്തൃതിയിൽ പത്തിലധികം കാൽക്കുഴികൾ വീതം സമീപത്ത് പതിനഞ്ചിടങ്ങളിലായി ദൃശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |