പൊലീസുകാരന്റെ വേഗത
കണ്ണൂർ: പൊലീസുകാരൻ അമിതവേഗത്തിൽ ഒടിച്ചുവന്ന കാർ ഇടിച്ച് വഴിയാത്രക്കാരി കൊല്ലപ്പെട്ടു.
മുണ്ടേരിയിലെ വനിതാ സഹകരണസംഘം ബിൽ കളക്ടർ ബീന(56)യാണ് ദാരുണമായി മരിച്ചത്. ഏച്ചൂരിൽ റോഡിന് അരികിലൂടെ നടന്നുപോകുകയായിരുന്ന ബീനയെ പിന്നിൽനിന്നു കുതിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാറാണ് ഇടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഏച്ചൂർ തക്കാളിപ്പീടിക സ്വദേശിനിയായ ബീന റോഡിന്റെ ഇടതുവശത്തുകൂടിയാണ് നടന്നുപോയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച ബീന സമീപത്തെ കടവരാന്തയിൽ ചെന്നുവീണു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തല ശക്തിയായി തറയിലിടിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. ഇടിച്ചിട്ടശേഷം നിറുത്താതെപോയ കാർ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു. ചക്കരക്കൽ പൊലീസ് എത്തി സി.പി.ഒ. ലിതേഷിനെയും അപകടത്തിനിടയാക്കിയ കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയിരുന്നു. തിരിച്ചെത്തി ഇന്ന് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് ജോലിക്കായി പോകുന്നതിനിടയിലാണ് അപകടം.
പരേതനായ ബാബുക്കൻ പത്മനാഭന്റെയും രോഹിണിയുടെയും മകളാണ് ബീന. ഭർത്താവ് : വാരം സ്വദേശി പ്രദീപൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |