എടക്കര: പുന്നപ്പുഴ കടക്കാൻ ആദിവാസികൾ ഉപയോഗിച്ചിരുന്ന ചങ്ങാടം തകർന്നതോടെ പുതിയത് നിർമ്മാണം തുടങ്ങി. പുഞ്ചക്കൊല്ലി വനസംരക്ഷണ സമിതിയുടെയും പുഞ്ചക്കൊല്ലി റബർ പ്ലാന്റേഷൻ കോർപ്പറേഷന്റെയും സഹായത്തോടെയാണ് പുതിയ ചങ്ങാട നിർമ്മാണം. നാട്ടുകാരുടെ സഹായത്തോടെ നാടുകാണി ചുരത്തിൽ നിന്നുമാണ് ചങ്ങാട നിർമാണത്തിന് ആവശ്യമായ മുളകൾ ശേഖരിക്കുന്നത്. പുഞ്ചക്കൊല്ലി നഗർ മൂപ്പൻ കോട്ടച്ചാത്തൻ, രമേശ്, ശബരീഷ്, സുഭാഷ്, ഉണ്ണി, മാതൻ, വി.എസ്.എസ് സെക്രട്ടറി ബീറ്റ് ഫോറസ്റ്റ് ഓഫീസർ സന്തോഷ്, നാട്ടുകാരായ ഈന്തൻകുഴിയൻ മുഹമ്മദാലി, ഡ്രൈവർ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ചങ്ങാട നിർമ്മാണം.
ആദിവാസി കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഏക ആശ്രയമായിരുന്ന മുളനിർമ്മിത ചങ്ങാടം കഴിഞ്ഞ ആഴ്ചയാണ് മലവെള്ളത്തിൽ തകർന്നത്. ഇതോടെ പുഞ്ചക്കൊല്ലി, അളക്കൽ നഗറുകളിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെടുകയായിരുന്നു.
പുഴയ്ക്ക് കുറുകെ ഉണ്ടായിരുന്ന കമ്പിപ്പാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. പിന്നീട് മുളക്കൊണ്ടുള്ള ചങ്ങാടത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പുഴ കടന്നിരുന്നത്. തകർന്ന കമ്പിപ്പാലത്തിന് പകരം ജീപ്പിന് കടന്നുപോകാവുന്ന പാലം നിർമ്മിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |