കൊച്ചി: രാജ്യത്തെ മികച്ച പ്രതിരോധ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി 70,000 കോടി രൂപയ്ക്ക് മുകളിലെത്തി. ഇതോടെ 72,000 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാൻസിന് തൊട്ടു പിന്നിൽ സംസ്ഥാനത്തെ രണ്ടാമത്തെ വലുപ്പമുള്ള കമ്പനിയായി കൊച്ചിൻ ഷിപ്പ്‌യാർഡ് മാറി. ഇന്നലെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ 243.60 രൂപ വർദ്ധിച്ച് 2,679.95 രൂപയിലെത്തിയതോടെ വിപണി മൂല്യം 70,504 കോടി രൂപയായി. ഒരു വർഷത്തിനിടെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയുടെ വില 278 രൂപയിൽ നിന്നാണ് 2,679 രൂപയിലെത്തുന്നത്. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ പത്ത് രൂപ മുഖവിലയുള്ള ഓഹരികൾക്ക് ഒന്നിനൊന്ന് ബോണസും ലഭിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ നിക്ഷേപകർക്ക് ഏറ്റവുമധികം നേട്ടം നൽകിയ ഇന്ത്യയിലെ കമ്പനികളിലൊന്നായി കൊച്ചിൻ ഷിപ്പ്‌യാർഡ് മാറി.
എറണാകുളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡും നിക്ഷേപകർക്ക് വൻ നേട്ടമാണ് ഇക്കാലയളവിൽ നൽകിയത്.
റെക്കാഡ് മുന്നേറ്റം തുടർന്ന് ഓഹരി വിപണി
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണി റെക്കാഡ് ഉയരത്തിൽ വ്യാപാരം പൂർത്തിയാക്കി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 62.87 പോയിന്റ് നേട്ടവുമായി 80049.67ൽ അവസാനിച്ചു. ഒരവസരത്തിൽ സെൻസെക്സ് 80,400 വരെ ഉയർന്നതിന് ശേഷം എച്ച്.ഡി.എഫ്.സി ബാങ്കിലെ വിൽപ്പന സമ്മർദ്ദം മൂലം താഴേക്ക് നീങ്ങുകയായിരുന്നു. ദേശീയ സൂചിക 15.65 പോയിന്റ് നേട്ടവുമായി 24,302.15ൽ റെക്കാഡിട്ടു. ആഗോള മേഖലയിലെ അനുകൂല വാർത്തകളാണ് ഇന്നലെ വിപണിക്ക് കരുത്ത് പകർന്നത്.
അനുകൂലം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ആവേശം
സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ വേഗത
അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത
ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ
ഷിപ്പ്‌യാർഡ് ഓഹരി വില
278 രൂപയിൽ നിന്ന് 2,700 രൂപയിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |