SignIn
Kerala Kaumudi Online
Friday, 13 September 2024 9.49 AM IST

ഉണ്ണികൃഷ്ണൻ ഇനി നനവുള്ള ഓർമ്മ

Increase Font Size Decrease Font Size Print Page

മലപ്പുറം: പാണക്കാട് കുടുംബവുമായി ആഴത്തിലുള്ള ആത്മബന്ധമാണ് മുസ്‌‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും തൃക്കലങ്ങോട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എ.പി. ഉണ്ണികൃഷ്ണനെ വേറിട്ടുനിറുത്തുന്നത്. മുഹമ്മദലി ശിഹാബ് തങ്ങൾ മുതൽ സാദിഖലി തങ്ങൾ വരെയും പാണക്കാട്ടെ ഇളംതലമുറ അടക്കമുള്ളവരുമായി സ്നേഹ ബന്ധം ഊട്ടിയുറപ്പിക്കാൻ ഉണ്ണികൃഷ്ണന് സാധിച്ചിരുന്നു. തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങളിൽ ആദ്യം പാണക്കാട്ടെത്തി അനുഗ്രഹം തേടുന്നതായിരുന്നു ഉണ്ണികൃഷ്ണന്റെ രീതി. മുസ്‌ലിം ലീഗിന്റെ ദളിത്,​ മതേരത മുഖമായി അദ്ദേഹം തിളങ്ങി. വേദികളിലെ സ്ഥിരം പ്രഭാഷകനും മികച്ച സംഘടനാ വൈഭവമുള്ള നേതാവിനെ കൂടിയാണ് ഉണ്ണികൃഷ്ണന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കഴിവുകൾ തിരിച്ചറിഞ്ഞ് പാർട്ടിയേൽപ്പിച്ച സ്ഥാനമാനങ്ങൾ ഓരോന്നും ഭംഗിയായി നിർവഹിച്ചു. പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. 2015 മുതൽ 2020 വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുന്ദമംഗലത്ത് ലീഗ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. നീണ്ട കാലം ദളിത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഖാദി ബോർഡിന്റെ ഡയറക്ടർ ആയിരുന്നു.

ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നെങ്കിലും അവസാന നിമിഷം വരെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ജനങ്ങളുമായുള്ള ഇടപെടലിലെ സൗമ്യതയും ജനകീയ വിഷയങ്ങളിൽ സജീവമായി രംഗത്തുവന്നതും ഉണ്ണികൃഷ്ണനെ വേറിട്ടുനിറുത്തി. തൃക്കലങ്ങോട് ഡിവിഷനിൽ നിന്ന് മികച്ച മാർജ്ജിനിൽ തിരഞ്ഞെടുക്കപ്പെട്ടതും ഇതിനാൽ തന്നെ. 2015-2020 കാലയളവിലാണ് നന്നമ്പ്ര ഡിവിഷനിൽ നിന്ന് മത്സരിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. ഉണ്ണികൃഷ്ണന്റെ വിയോഗത്തെ തുടർന്ന് മുസ്‌ലിം ലീഗിന്റേയും പോഷക സംഘടനകളുടെയും ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ.സലാം അറിയിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് മൂന്ന് മുതൽ നാല് വരെ മലപ്പുറം ജില്ലാ പഞ്ചായത്തിലും തുടർന്ന് അഞ്ച് മുതൽ ആറ് വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്റസയിലും പൊതുദർശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.

നിനച്ചിരിക്കാതെ തിരിച്ചുപോക്ക്

മലപ്പുറം: മുസ്‌ലിം ലീഗിന്റെ മതേതര മുഖം തിളക്കമുള്ളതാക്കി നിർത്തുന്നതിൽ ഉണ്ണികൃഷ്ണൻ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പ്രതിനിധിയായി മാത്രമല്ല, മുസ്ലിം ലീഗ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായാണ് അദ്ദേഹം പരിഗണിക്കപ്പെട്ടത്. ആ പദവികളിൽ അഭിരമിക്കുന്നതിനേക്കാൾ പാണക്കാട് കുടുബത്തിന്റെ ഇഷ്ടക്കാരനായി അറിയപ്പെടാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്. പാണക്കാട് കുടുബത്തിലുള്ള എല്ലാവർക്കും ഉണ്ണി പ്രിയങ്കരനായിരുന്നു.
കുഞ്ഞാപ്പ എന്ന് വിളിച്ച് നിറഞ്ഞ ചിരിയോടെ കാരാത്തോട്ടെ വസതിയിലേക്ക് ഉണ്ണികൃഷ്ണൻ വരാൻ തുടങ്ങിയിട്ട് എത്ര കാലമായി. എപ്പോൾ വരാനും ഇടപെടാനുമുള്ള സ്വാതന്ത്ര്യമുണ്ടായിട്ടും സമയവും സന്ദർഭവും സാഹചര്യങ്ങളും നോക്കി മാത്രമേ ഇടപെടുകയുള്ളൂ. പ്രതിസന്ധി കാലത്തൊക്കെ കലർപ്പില്ലാത്ത പിന്തുണയുമായി കൂടെയുണ്ടായിരുന്നു. വലിയൊരു അസുഖം ശരീരത്തെ പിടികൂടി എന്നറിഞ്ഞപ്പോഴും തിരുവനന്തപുരത്ത് വെച്ച് അവസാനമായി കാണുമ്പോഴും എല്ലാം അതിജീവിച്ച് ഉണ്ണികൃഷ്ണൻ തിരിച്ചു വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയെങ്കിലും വിധി മറ്റൊന്നായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.