തിരുവല്ല : പ്രധാന വകുപ്പ് മേധാവികൾ പങ്കെടുക്കാത്തതിലും പരാതികൾക്ക് പരിഹാരമില്ലാത്തതിലും പ്രതിഷേധിച്ച് താലൂക്ക് വികസന സമിതിയോഗം പ്രതിനിധികൾ ബഹിഷ്‌കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് തിരുവല്ല താലൂക്ക് ഓഫീസിൽ നടന്ന യോഗമാണ് പങ്കെടുത്ത പ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലപ്പെട്ടത്. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞമാസത്തെ യോഗത്തിന്റെ മിനിറ്റ്സിലെ ഏഴ് പ്രശ്നങ്ങൾ വായിച്ചെങ്കിലും ഒന്നിനും നടപടി ഉണ്ടായില്ല. മറുപടി പറയേണ്ട പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഹാജരാകാതെ പകരം കീഴ് ഉദ്യോഗസ്ഥരെ അയയ്ക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എം.എൽ.എ, നഗരസഭാദ്ധ്യക്ഷ, താലൂക്കിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തില്ല. യോഗം തുടങ്ങി അരമണിക്കൂർ പിന്നിട്ടതോടെ ബഹളമുണ്ടായി യോഗം മുടങ്ങി. താലൂക്കിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‍നങ്ങൾ നിരവധി തവണ സഭയിൽ ഉന്നയിച്ചെങ്കിലും പരിഹാരങ്ങൾ ഉണ്ടാകുന്നില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ സമാനസാഹചര്യം ഉണ്ടായതിനെതിരെ മുഖ്യമന്ത്രിക്ക് പ്രതിനിധികൾ പരാതി നൽകിയിരുന്നു. ഇതിന്മേൽ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് വിജി നൈനാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ഡി. ദിനേശ്കുമാർ, കെ.ബി.ശശിധരൻ പിള്ള, നിഷ അശോകൻ, ബിനോയ് കെ.എസ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മധുസൂദനൻ നായർ, റെയ്‌ന ജോൺസ്ബർഗ്, എം.ബി.നൈനാൻ, പി.പി.ജോൺ, ജേക്കബ് മദനഞ്ചേരി, പി.എം.അനീർ, ബേബി തോട്ടത്തിൽ, ടോണി കുര്യൻ എന്നിവർ യോഗം ബഹിഷ്‌കരിച്ചു.
വികസന യോഗത്തിൽ ചിലവകുപ്പ് മേധാവികൾ എത്താതിരുന്നതിനാൽ പരിഹാരം ഉണ്ടാകാത്ത സാഹചര്യമുണ്ടായി. ഇനിമുതൽ 15 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥതല യോഗം ചേർന്ന് വിഷയങ്ങളിന്മേലുള്ള നടപടികൾ പരിശോധിച്ച് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് തഹസിൽദാർ വിനോദ് ജോൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |