കൊല്ലം: അഷ്ടമുടിയുടെ സൗന്ദര്യം ആസ്വദിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഭാര്യ സുധേഷ് ധൻകറും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ലീല അഷ്ടമുടി റാവീസ് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ഹൗസ്ബോട്ടിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ഉപരാഷ്ട്രപതിയും ഭാര്യയും അഷ്ടമുടി കായലിൽ സവാരി നടത്തിയത്.
മുൻവശത്ത് കസേരയിലിരുന്നാണ് ഉപരാഷ്ട്രപതി കാഴ്ചകൾ ആസ്വദിച്ചത്. ഈ സമയം മറ്റുയാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മത്സ്യബന്ധനവും നിരോധിച്ചിരുന്നു. സമ്പ്രാണിക്കോടിയിൽ ഒരുമണിക്കൂറോളം ചെലവഴിച്ചു. തുടർന്ന് 6.55 ഓടെ ഹോട്ടലിൽ തിരികെയെത്തി. വിഭവ സമൃദ്ധമായ വിരുന്നാണ് ഒരുക്കിയിരുന്നത്. എന്നാൽ മെനു വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ വൈകിട്ട് 3.20 ഓടെയാണ് വ്യോമസേനയുടെ ഹെലികോപ്ടർ ആശ്രാമം മൈതാനത്ത് ഇറങ്ങിയത്. മേയർ പ്രസന്ന ഏണസ്റ്റ്, എം.മുകേഷ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, സബ്കളക്ടർ മുകുന്ദ് ഠാക്കൂർ, കൊല്ലം എ.സി.പി ആർ.എസ്.അനുരൂപ് എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.
ചെറിയ സംഭാഷണത്തിന് ശേഷം 3.30 ഓടെ റോഡ് മാർഗം ലീല അഷ്ടമുടി റാവീസ് ഹോട്ടലിലെത്തി. പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ അതീവ സുരക്ഷയിലായിരുന്നു യാത്ര. നാലോടെ ഹോട്ടലിലെത്തി അൽപ്പനേരത്തെ വിശ്രമത്തിന് ശേഷമാണ് കായൽ സവാരിക്ക് പുറപ്പെട്ടത്. തിരികെ കൊല്ലം ബീച്ചിൽ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെങ്കിലും സമയപരിമിതി മൂലം സന്ദർശനം ഒഴിവാക്കി.
വൈകിട്ട് 3ന് മുമ്പ് തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി) ബിരുദദാന ചടങ്ങിനായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തിയത്. ഇന്ന് രാവിലെ 9.10ന് ആശ്രാമത്ത് നിന്ന് ഹെലികോപ്ടറിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും 9.45ന് ഡൽഹിയിലേക്കും തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |