യൂറോ കപ്പിൽ നിന്ന് സെമി കാണാതെ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനും മടക്കം. ക്വാർട്ടറിൽ ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതോടെ റൊണാൾഡോയുടേയും 41കാരൻ പെപ്പേയുടേയും കരിയറിലെ യൂറോയാത്രയ്ക്കും അവസാനമായിയെന്നു വേണം കരുതാൻ. ഇത് തന്റെ അവസാന യൂറോ ടൂർണമെന്റായിരിക്കും മുപ്പത്തിയൊമ്പതുകാരനായ റൊണാൾഡോ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം അന്താരാഷ്ട്ര ഫുട്ബാളിൽ താരം തുടർന്നും കളിക്കുമോയെന്നകാര്യത്തിൽ വ്യക്തതയായിട്ടില്ല.വിരമിക്കൽ സംബന്ധിച്ച് റൊണാൾഡോയുമായി വ്യക്തിപരമായി ഒരുചർച്ചയും നടത്തിയിട്ടില്ലെന്നാണ് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് ഫ്രാൻസിനെതിരായ മത്സര ശേഷം പറഞ്ഞത്.
ഒരേയൊരു റൊണാൾഡോ
യൂസേബിയോ മുതലിങ്ങോട്ട് പ്രതിഭകൾ ഒരുപാടുണ്ടെങ്കിലും പോർച്ചുഗലിന് കിട്ടിയ രണ്ട് മേജർ കിരീട നേട്ടങ്ങളിലും റൊണാൾഡോയുടെ കൈയൊപ്പാണ് ഉണ്ടായിരുന്നത്. 2016ൽ യൂറോ കപ്പും 2018-19 നേഷൻസ് ലീഗ് കിരീടവും റൊണാൾഡെ നേതൃത്വത്തിൽ പോർച്ചുഗൽ സ്വന്തമാക്കി. 2016ലെ യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം മുടന്തി നീങ്ങിയ ടീം പിന്നീട് തീയാവുന്നതാണ് കണ്ടത്. റൊണാൾഡോയായിരുന്നു ആ ടീമിന്റെ എൻജിൻ. ഫൈനലിൽ ഇടയ്ക്ക് പരിക്കേറ്റ് കളം വിടേണ്ടി വന്നെങ്കിലും കാലിലൊരു കെട്ടുമായി സൈഡ് ലൈനിൽ നിന്ന് കോച്ച് ഫെർണാണ്ടോ സാന്റോസിനൊപ്പം സഹതാരങ്ങൾക്ക് നിർദ്ദേശം നൽകി പ്രചോദിപ്പിച്ച റൊണാൾഡോ യഥാർത്ഥ നായകൻ എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.എഡർ എക്സ്ട്രാ ടൈമിൽ നേടിയ ഗോളിൽ ഫ്രാൻസിനെ തോൽപ്പിച്ച് പോർച്ചുഗീസ് ചാമ്പ്യന്മാരാവരാവുകയും ചെയ്തു. പോർച്ചുഗാസിനായി ഒരു മേജർ കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്ടനെന്ന ഒരിക്കലും തകർക്കപ്പെടാത്ത നേട്ടം സ്വന്തമാക്കിയതിനൊപ്പം യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന മുൻ ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റീനിയുടെ റെക്കാഡിനൊപ്പവും റെണാൾഡോയെത്തി.
2004ലാണ് താരം ആദ്യമായി യൂറോ കപ്പിൽ പന്തുതട്ടുന്നത്. ലൂയിസ് ഫിഗോയും ഡെക്കോയും ന്യൂനോ ഗോമസും മനീഷുമെല്ലാം ഉൾപ്പെട്ട ആ സുവർണനിരയുടെ ഭാഗമായി ഫൈനൽ വരെ കുതിച്ചെത്തി റൊണാൾഡോ. എന്നാൽ ഫൈനലിൽ ഗ്രീസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു. തുടർന്നിങ്ങോട്ടുള്ള യൂറോയിലല്ലാം പോർച്ചുഗൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ റൊണാൾഡോയുടെ കരിയറിലെ ആറാം യൂറോ ടൂർണമെന്റായിരുന്നു ഇത്തവണ ജർമ്മനി വേദിയായത്.
യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതാരവും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും കൂടുതൽയൂറോയിൽ കളിച്ചതാരവുംമെല്ലാം റൊണാൾ തന്നെയാണ്.
രാജ്യന്താരതലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോയാണ്. 212 മത്സരങ്ങളിൽ നിന്ന് 130 ഗോളുകൾ താരം ഇതുവരെ പോർച്ചുഗൽ ജേഴസിയിൽ നേടിക്കഴിഞ്ഞു. എന്നാൽ രാജ്യത്തിനായി അവസാനം കളിച്ച 8 മത്സരങ്ങളിലും താരത്തിന് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. ഷൂട്ടൗട്ടിൽ മാത്രമാണ് ലക്ഷ്യം കാണാനായത്.
ടീമിനെ സെമിയിലെത്തിക്കാനായില്ലെങ്കിലും തലയുയർത്തി തന്നെയാണ് റൊണാൾഡോ മടങ്ങുന്നത്. ഒരു പിടി റെക്കാഡുകളുമായി. ഇനിയും താരത്തെ പോർച്ചുഗീസ് ജേഴ്സിയിൽ കാണാൻ ആരാധകർക്ക് ആഗ്രഹമുണ്ടെങ്കിലും അത് റൊണാൾഡോ തന്നെ തീരുമാനിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |