കോഴിക്കോട്: കെഎസ്‌ഇബി ഓഫീസ് അടിച്ചുതകർത്തതിന് പിന്നാലെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് തിരുവമ്പാടി ഉള്ളാട്ടിൽ ഹൗസിൽ അജ്മൽ. അധികബില്ലിൽ പ്രതിഷേധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഓഫീസ് ആക്രമിച്ചിട്ടില്ലെന്നും അജ്‌മൽ പറഞ്ഞു.
'അധികബില്ലിന്റെ പേരിൽ സംസാരം ഉണ്ടായി. തുടർന്ന് പ്രതിഷേധം എന്ന നിലയിൽ വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ ഒഴിക്കുകയാണ് ചെയ്തത്. കെഎസ്‌ഇബി ഉദ്യോഗസ്ഥർ പറയുന്ന ബാക്കി കാര്യങ്ങളെല്ലാം വ്യാജമാണ്. ഓഫീസ് ഉപകരണങ്ങളോ കമ്പ്യൂട്ടറോ തകർത്തിട്ടില്ല. അവർ സ്വയം അതൊക്കെ ചെയ്തതാണ്. കെഎസ്‌ഇബി ഡ്രൈവറാണ് ഗ്ളാസ് പൊളിച്ചത്. അനുജന്റെ തലയ്ക്ക് അടിയേറ്റു. കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ് ഞങ്ങളെ ആക്രമിച്ചത്.
കമ്പ്യൂട്ടറിന്റെ മോണിറ്റർകൊണ്ട് അനുജനെ ആക്രമിച്ചു. കെഎസ്‌ഇബി ഓഫീസിൽ നടന്ന എല്ലാ കാര്യങ്ങളും ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു. ആ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരിക്കുകയാണ്. ആ ഫോൺ പുറത്തുവന്നാൽ സത്യം വെളിച്ചത്തുവരും. എന്നെയും അനുജനെയും മർദ്ദിക്കുന്ന എല്ലാ ദൃശ്യങ്ങളും ആ ഫോണിലുണ്ട്. കെഎസ്‌ഇബിയും പൊലീസും ഒത്തുകളിച്ചുകൊണ്ട് ആ ഫോൺ ഹാജരാക്കാതിരിക്കുകയാണ്. ഫോൺ ഹാജരാക്കുന്നതിനായി മജിസ്ട്രേറ്റിന് അപേക്ഷ നൽകാൻ പോവുകയാണ്'- അജ്‌മൽ വ്യക്തമാക്കി.
തിരുവമ്പാടി കെഎസ്‌ഇബി സെക്ഷൻ ഓഫീസിലാണ് അതിക്രമം നടന്നത്. ബില്ലടയ്‌ക്കാത്തതിന് അജ്‌മലിന്റെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്‌ഷൻ റദ്ദാക്കിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച കെഎസ്‌ഇബി ഓഫീസിൽ എത്തിയ അജ്മൽ ഭീഷണി മുഴക്കുകയും ലൈൻമാൻ പ്രശാന്തിനെയും സഹായി അനന്തുവിനേയും കയ്യേറ്റം ചെയ്യുകയും ചെയ്തു.
ഇതിനെതിരെ അസിസ്റ്റന്റ് എൻജിനീയർ പ്രശാന്ത്.പി. എസ് പൊലീസിൽ പരാതി നൽകി. ഇതിൽ കുപിതനായ അജ്മൽ കൂട്ടാളി ഷഹദാദിനൊപ്പം ഇന്നലെ രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി പി.എസ്.പ്രശാന്തിന്റെ ദേഹത്ത് മലിന ജലം ഒഴിച്ച് ബഹളമുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിച്ചു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഉപകരണങ്ങൾ തച്ചുതകർത്ത് വലിയ നാശമുണ്ടാക്കിയെന്നും കെഎസ്‌ഇബിയുടെ പരാതിയിലുണ്ട്.
ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ അജ്‌മലിന്റെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിച്ചിരിക്കുകയാണ്. ചെയർമാൻ ബിജുപ്രഭാകറിന്റെ നിർദ്ദേശപ്രകാരമാണിത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്ര ശക്തമായ നടപടി. അക്രമിക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു. അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |