ഗുവാഹത്തി: അസാമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണ് കാണാതായ എട്ടുവയസുകാരനായി തെരച്ചിൽ തുടരുന്നു. മൂന്ന് ദിവസമായി പിതാവ് ഇരുമ്പ് വടി ഉപയോഗിച്ച് മകനെ തെരയുകയാണ്. ഹീരാലാലിന്റെ മകൻ അഭിനാഷാണ് വ്യാഴാഴ്ച വെെകിട്ട് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കനത്ത മഴയ്ക്കിടെ വെള്ളം നിറഞ്ഞ ഓടയിലേക്ക് വീണത്. മകൻ കെെ ഉയർത്തിയത് കണ്ട് ഹീരാലാൽ ഓടയിലേക്ക് ചാടിയെങ്കിലും മകനെ കണ്ടെത്താനായില്ല.
രാവിലെ മുഴുവൻ മകനെ തെരഞ്ഞ ശേഷം രാത്രി കടവരാന്തയിലാണ് അദ്ദേഹം കഴിഞ്ഞത്. സംഭവത്തിൽ ഇപ്പോൾ പൊലീസും അധികൃതരും ഇടപ്പെട്ടിട്ടുണ്ട്. കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഓടയിലെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കുന്നതിനിടെ കുട്ടിയുടെ ചെരുപ്പ് ലഭിച്ചതായി പിതാവ് അവകാശപ്പെടുന്നു.
'ഇരുമ്പുവടി ഉപയോഗിച്ച് ഓടയിൽ നടത്തിയ തെരച്ചിലിൽ ഞാൻ മകന്റെ ചെരിപ്പ് കണ്ടെത്തി. പക്ഷേ ഇതുവരെ അവനെ കണ്ടെത്താനായിട്ടില്ല. എനിക്ക് ഇരുമ്പ് വടി മാത്രം ഉപയോഗിച്ച് അവനെ കണ്ടെത്താൻ കഴിയില്ല. സർക്കാരിന്റെ പക്കൽ അതിനുള്ള സംവിധാനം ഉണ്ട്. സർക്കാർ എന്റെ മകനെ കണ്ടെത്തി നൽകണം'- ഹീരാലാൽ പറഞ്ഞു.
ഇതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ശർമയെ ഹീരാലാലും ഭാര്യയും കണ്ടിരുന്നു. അഭിനാഷിന് വേണ്ടി തെരച്ചിൽ ഊർജിതമാക്കാൻ സർക്കാർ ഉത്തരവിട്ടു. ഒന്നിലധികം ഏജൻസികളെയാണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. പൊലീസ് നായ്ക്കളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. ഓടയിലെ കോൺക്രീറ്റ് സ്ലാബുകൾ ഉൾപ്പെടെ മാറ്റി പരിശോധന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |