ന്യൂഡൽഹി: ടി20 ലോകകപ്പിലെ വിരാട് കൊഹ്‌ലിയുടെ മോശം ഫോം ടീമംഗങ്ങൾക്കിടയിലും ആരാധകർക്കിടയിലും ആശങ്ക ഉയർത്തിയിരുന്നു. ഫൈനലിന് മുൻപ് ആകെ 75 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇപ്പോഴിതാ തന്റെ ആത്മധൈര്യക്കുറവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താരം മനസുതുറന്നതിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്.
'ഒരുസമയത്ത് ഞാൻ ചെയ്യാൻ ശ്രമിച്ചതൊന്നും നടക്കുന്നില്ലായിരുന്നു. എനിക്കിത് പറ്റും എന്ന് ചിന്തിക്കുന്നത്, ചിലപ്പോഴൊക്കെ നമ്മുടെ അഹങ്കാരമാണ് അങ്ങനെ പറയിപ്പിക്കുന്നത്. നിങ്ങളുടെ അഹങ്കാരം ഉയർന്നുവരുമ്പോൾ, കളി അകന്നുപോകും. ചിലപ്പോഴോക്കെ അത്തരം അഹങ്കാരം ഉപേക്ഷിക്കേണ്ടതുണ്ട്. ഫൈനലിന്റെ സമയത്ത് അത്തരം അഹങ്കാരത്തിന് പരിധിയില്ലായിരുന്നു. കളിക്ക് ഞാൻ ബഹുമാനം നൽകാൻ തുടങ്ങിയതോടെ അത് ടീമിന് ഗുണകരമാകാൻ തുടങ്ങി. അതെനിക്ക് വലിയൊരു പാഠമായിരുന്നു.
ഫൈനൽ സമയത്ത് എനിക്ക് ആത്മധൈര്യം ഒട്ടുമില്ലായിരുന്നു. ടീമിന്റെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്‌ടൻ രോഹിത് ശർമ്മയും ഏറെ ധൈര്യം നൽകി. ടീമിനുവേണ്ടി എനിക്ക് നല്ലപോലെ പെർഫോം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഞാൻ കോച്ചിനോട് പറഞ്ഞു. എന്റെ അഹങ്കാരം എന്റെ കളിയെ നശിപ്പിച്ചു.
ഫൈനൽ സമയത്ത് നമ്മൾ എന്താണ് അനുഭവിച്ചതെന്ന് വിശദമാക്കാൻ സാധിക്കില്ല. ഒരുസമയം നമുക്കെല്ലാം പ്രതീക്ഷ നഷ്ടമായിരുന്നു. തുടർന്ന് ഹാർദ്ദിക്ക് ഒരു വീക്കറ്റ് വീഴ്‌ത്തിയതോടെ ഓരോ ബോളിലൂടെയും നമുക്ക് ഊർജ്ജം ലഭിക്കുകയായിരുന്നു. കഠിനമായ സമയത്തിന് ശേഷം ഇത്രയും വലിയ കളിയിൽ ടീമിന് സംഭാവന നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. എനിക്കത് മറക്കാൻ കഴിയില്ല'- കൊഹ്‌ലി വ്യക്തമാക്കി.
ട്വന്റി-20 ലോകകപ്പിലെ വിജയകിരീടവുമായെത്തിയ ഇന്ത്യൻ ടീം നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് കിരീടം കൈമാറിയിരുന്നു. വിജയികളെ അഭിനന്ദിച്ച മോദി ടീമംഗങ്ങളോട് ലോകകപ്പ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെയായിരുന്നു കൊഹ്‌ലി മനസുതുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |