കോഴിക്കോട് : തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ ഇന്ന് പുനഃസ്ഥാപിക്കും. കേസിലെ പ്രതി അജ്മലിന്റെ പിതാവ് റസാഖും വീട്ടുകാരുമായും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായും താമരശേരി തഹസീൽദാർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമായത്. വൈദ്യുതി ഇന്ന് പുനഃസ്ഥാപിക്കുമെന്ന് തഹസീൽദാർ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ സർക്കാർ നിർദ്ദേശ പ്രകാരം കളക്ടർ ഇടപെട്ട് വിഷയം ചർച്ച ചെയ്യാൻ തഹസീൽദാരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസീൽദാർ ഇരുപക്ഷവുമായും ചർച്ച നടത്തിയത്.
എന്നാൽ ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്‌മൂലം നൽകണമെന്ന തഹസീൽദാരുടെ ആവശ്യം റസാഖും കുടുംബവും നിരസിച്ചു, സത്യവാങ്‌മൂലത്തിൽ ഒപ്പിടാൻ റസാക്കും കുടുംബവും തയ്യാറായില്ല. മക്കൾ ചെയ്ത അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നതടക്കമുള്ള പരാമർശങ്ങൾ അടങ്ങിയതായിരുന്നു സത്യവാങ്‌മൂലം.
അതേസമയം കെഎസ്‌ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് ചെയർമാൻ ബിജു പ്രഭാകർ നേരത്തെ അറിയിച്ചിരുന്നു. . കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രസ്‌താവന പുറത്തിറക്കിയത്.
ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ വിവരിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |